തിരുവനന്തപുരം: കൊവിഡ് രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ആരോഗ്യമന്ത്രി.
പനി ഉള്ളവര്‍ പുറത്തിറങ്ങരുതെന്നും രോഗലക്ഷമുണ്ടെങ്കില്‍ പരിശോധന നിര്‍ബന്ധമാണെന്നും വീണാജോര്‍ജ് പറഞ്ഞു. അടച്ചിടല്‍ അവസാന മാര്‍ഗമായിരിക്കും.
കാറ്റഗറി തിരിച്ചുള്ള നിയന്ത്രണങ്ങളിലെ വിമര്‍ശനങ്ങള്‍ക്കും ആരോഗ്യമന്ത്രി മറുപടി പറഞ്ഞു. ഇപ്പോള്‍ അവലംബിച്ചിരിക്കുന്നത് ശാസ്ത്രീയ മാനദണ്ഡങ്ങളാണ്. ആദ്യ തരംഗങ്ങളില്‍ നിന്നും ഭിന്നമായ പ്രതിരോധ മാര്‍ഗങ്ങളാണ് സ്വീകരിക്കുന്നത്. ഓരോ തരംഗത്തിലും ഓരോ തരത്തലുള്ള പ്രതിരോധ രീതിയാണ് സ്വീകരിക്കേണ്ടത്.
കൊവിഡ് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ക്ലസ്റ്റര്‍ മാനേജ്മെന്റ് ഗൈഡ്‌ലൈന്‍ പുറത്തിറക്കിയുട്ടുണ്ട്. അതനുസരിച്ച് സ്ഥാപനങ്ങളില്‍ ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ ടീം വേണം. ഇവര്‍ക്ക് പ്രത്യേകം പരിശീലനം നല്‍കണം. പത്തില്‍ അധികം രോഗികളുണ്ടെങ്കില്‍ അവിടം ക്ലസ്റ്ററാണ്. അഞ്ച് വലിയ ക്ലസ്റ്ററുണ്ടെങ്കില്‍ സ്ഥാപനം അഞ്ച് ദിവസത്തേക്ക് അടച്ചിടണം.
സംസ്ഥാനത്ത് കൊവിഡ് ബാധിച്ച 1,99,041 പേരില്‍ 3 ശതമാനം മാത്രമാണ് ആശുപത്രിയിലുള്ളത്. 0.7 ശതമാനത്തിനാണ് ഓക്‌സിജന്‍ കിടക്ക ഇപ്പോള്‍ ആവശ്യമുള്ളത്. വെന്റിലേറ്ററുകളുടെ ഉപയോഗത്തില്‍ 2 ശതമാനം കുറവുണ്ടായി. 18 വയസിന് മുകളിലുള്ള 100% പേര്‍ക്കും ആദ്യ ഡോസ് വാക്സിനേഷന്‍ പൂര്‍ത്തിയാക്കി. ഒമിക്രോണ്‍ ഡെല്‍റ്റയേക്കാള്‍ മാരകമല്ലെന്നും അതുകൊണ്ട് തന്നെ ആശങ്കയും ഭയവും വേണ്ടെന്നും മന്ത്രി പറഞ്ഞു.