വിഴിഞ്ഞം: അദാനി ഗ്രൂപ്പിന് സര്‍ക്കാര്‍ ഏറ്റെടുത്ത് നല്‍കിയ ഭൂമിയിലുള്ള നശിച്ചുപോയ കാണിക്കവഞ്ചിക്ക് പകരം പുതിയ കാണിക്കവഞ്ചി സ്ഥാപിക്കാനെത്തിയവരെ അദാനി ഗ്രൂപ്പിെന്റ സുരക്ഷ ഉദ്യോഗസ്ഥരും റവന്യൂ ഉദ്യോഗസ്ഥരും തടഞ്ഞു. ഇതില്‍ പ്രതിഷേധിച്ച് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി പ്രദേശത്ത് വിഴിഞ്ഞം ഇടവകയുടെ നേതൃത്വത്തില്‍ വിശ്വാസികള്‍ കൂട്ടമായെത്തിയത് സംഘര്‍ഷാവസ്ഥക്ക് കാരണമായി.
വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന് സര്‍ക്കാര്‍ അദാനി ഗ്രൂപ്പിന് ഏറ്റെടുത്ത് നല്‍കിയ കരിമ്ബള്ളിക്കര പച്ചക്കായെന്ന സ്ഥലത്ത്, കടല്‍ക്കാറ്റേറ്റ് നശിച്ച കാണിക്കവഞ്ചിക്ക് പകരം കാണിക്കവഞ്ചി നിര്‍മിക്കാനായി ഇടവക സെക്രട്ടറിയുടെ നേതൃത്വത്തിലെത്തിയവരെയാണ് തുറമുഖ കമ്ബനിയുടെ സുരക്ഷാ ഉദ്യോഗസ്ഥരും റവന്യൂ ഉദ്യോഗസ്ഥരും തടഞ്ഞത്. അടുത്തദിവസം കൂടുതല്‍ ഇടവകാംഗങ്ങള്‍ വീണ്ടുമെത്തി കാണിക്കവഞ്ചിയുടെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ശ്രമിച്ചെങ്കിലും നെയ്യാറ്റിന്‍കര തഹസില്‍ദാര്‍ കെ. മുരളീധരെന്റ നേതൃത്വത്തില്‍ വീണ്ടും തടഞ്ഞു.
തുടര്‍ന്ന് ഇടവക അംഗങ്ങളും ഉദ്യോഗസ്ഥരുമായി വാക്കേറ്റമുണ്ടാകുകയും രാത്രിയോടെ വിഴിഞ്ഞം പൊലീസ് സ്റ്റേഷന് മുന്നില്‍ വിശ്വാസികള്‍ പ്രതിഷേധവുമായെത്തുകയും ചെയ്തു. വ്യാഴാഴ്ച രാവിലെ വിഴിഞ്ഞം സിന്ധു യാത്രമാത ഇടവക വികാരി ഫാ. മൈക്കിള്‍ തോമസിെന്റ നേതൃത്വത്തില്‍ നൂറുകണക്കിന് വരുന്ന വിശ്വാസികള്‍ കുരിശ്ശടിയിലേക്ക് എത്തിത്തുടങ്ങി. പ്രതിഷേധക്കാരെ തടയാന്‍ പൊലീസ് തുറമുഖ പദ്ധതി പ്രദേശത്ത് ബാരിക്കേഡുകള്‍ സ്ഥാപിച്ച് നിലയുറച്ചിരുന്നെങ്കിലും നൂറുകണക്കിന് ആളുകള്‍ എത്തിയതോടെ ഇവരെ നിയന്ത്രിക്കാന്‍ സാധിക്കാത്ത അവസ്ഥയായി. പൊലീസിനെ മറികടന്ന് ജനക്കൂട്ടം കുരിശ്ശടിക്ക് മുന്നിലെത്തി വികാരിയുടെ നേതൃത്വത്തില്‍ പ്രാര്‍ഥനയാരംഭിച്ചു.
സബ് കലക്ടര്‍ മാധവിക്കുട്ടിയുടെ സാന്നിധ്യത്തില്‍ വിഴിഞ്ഞം ഐ.ബിയില്‍ രാവിലെ ഇടവക വികാരിയുമായും ഭാരവാഹികളുമായും ചര്‍ച്ച നടന്നെങ്കിലും ഇവര്‍ മുന്നോട്ടുെവച്ച നിബന്ധനകള്‍ അംഗീകരിക്കാത്തിനെതുടര്‍ന്ന് പ്രതിഷേധം തുടര്‍ന്നു. ക്രമസമാധാന പ്രശ്നങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ജില്ല കലക്ടര്‍ നവ്ജ്യോത് ഖോസയെത്തി ഇടവക വികാരിയും എം.എല്‍.എ ഉള്‍പ്പെട്ടവരെ ചര്‍ച്ചക്ക് വിളിച്ചു. 26ന് ചേരുന്ന യോഗത്തില്‍ കൂടുന്ന മോണിറ്ററിങ് കമ്മിറ്റിയില്‍ ഇക്കാര്യം പരിഗണിക്കും. 45 വര്‍ഷത്തിലേറെയുള്ള ആരാധനാലയമാണിതെന്നാണ് ഇടവകാംഗങ്ങള്‍ അറിയിച്ചിട്ടുള്ളത്. തുറമുഖ കമ്ബനിക്ക് സര്‍ക്കാര്‍ കൈമാറിയിട്ടുള്ള സ്ഥലമാണിത്. അതിനാല്‍ കുരിശ്ശടി മാറ്റിസ്ഥാപിക്കുന്നതിന് സ്ഥലം കണ്ടെത്തണം. ഇടവകയുടെ താല്‍പര്യമനുസരിച്ച സ്ഥലമാകും കണ്ടെത്തുകയെന്ന് കലക്ടര്‍ ഇടവകാംഗങ്ങളെ അറിയിച്ചു.അതുവരെ തല്‍സ്ഥിതി തുടരാനും കലക്ടര്‍ എം. വിന്‍സെന്‍റ് എം.എല്‍.എയുടെ സാന്നിധ്യത്തില്‍ നിര്‍ദേശിച്ചു. ഇതോടെയാണ് പ്രതിഷേധം അവസാനിച്ച് എല്ലാവരും പിരിഞ്ഞുപോയത്.