അർജന്റീന ഫുട്ബോൾ ടീമിന്റെയും സൂപ്പർതാരം ലയണൽ മെസിയുടെയും കേരള സന്ദർശനവുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങളിലും സാമ്പത്തിക ഇടപാടുകളിലുമുള്ള ദുരൂഹതകൾ പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) അന്വേഷണത്തിലൂടെ പൂർണ്ണമായി പുറത്തുവരുമെന്ന് കായികമന്ത്രി ഒ.ജെ. ജനീഷ് വ്യക്തമാപ്പിച്ചു.
ഇന്നലെ മാധ്യമങ്ങളോട് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഫുട്ബോൾ ഐക്കണായ മെസിയെ കേരളത്തിൽ എത്തിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നിൽ വലിയ തോതിലുള്ള സാമ്പത്തിക ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. വെറും പത്ത് ലക്ഷം രൂപ മാത്രം പെയ്ഡ്-അപ്പ് ക്യാപിറ്റൽ ഉള്ള ഒരു കമ്പനി ഇത്രയും വലിയ തുകയുടെ ആസൂത്രണത്തിലേക്ക് എങ്ങനെയെത്തി എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷണ പരിധിയിലുണ്ട്. സ്പോൺസർമാരുടെ തിരഞ്ഞെടുപ്പിലും വിദേശ ഇടപാടുകളിലും പ്രഥമദൃഷ്ട്യാ ഗുരുതരമായ വീഴ്ചകളും ക്രമക്കേടുകളും നടന്നിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
കായിക വകുപ്പ് സെക്രട്ടറിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ പ്രാരംഭഘട്ടത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടത്. നിലവിൽ എഡിജിപി പി. വിജയന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കേസിൽ സജീവമായ അന്വേഷണം നടത്തിവരികയാണ്. സ്പോൺസർഷിപ്പ് തുകയുടെ ഉറവിടം, ജിഎസ്ടി വെട്ടിപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ, ഔദ്യോഗിക പദവികളുടെ ദുരുപയോഗം എന്നിവയെല്ലാം സമഗ്രമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി ഉണ്ടാകുമെന്നും സർക്കാർ ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. മുൻ കായികമന്ത്രി വി. അബ്ദുറഹ്മാന്റെ വിമർശനങ്ങൾക്ക് മറുപടിയായാണ് കായികമന്ത്രിയുടെ പുതിയ പ്രതികരണം.