തിരഞ്ഞെടുപ്പുകളിലേറ്റ തിരിച്ചടിയുടെ നിരാശയും അണികളുടെ അമര്‍ഷവും സമുദായ സംഘടനകളുടെ മേല്‍ തീര്‍ക്കരുതെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിലുള്ള വിഭാഗം. രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കേറ്റ പരാജയങ്ങളുടെ ഭാരം മതസംഘടനകളുടെ മേൽ കെട്ടിവെക്കാനുള്ള സിപിഎം ശ്രമങ്ങൾ അനാരോഗ്യകരമാണെന്ന് എസ്വൈഎസും എസ്എസ്എഫും അടക്കമുള്ള സംഘടനകൾ കഴിഞ്ഞ ദിവസങ്ങളിൽ വ്യക്തമാക്കി.
കഴിഞ്ഞ ദിവസങ്ങളിൽ കാന്തപുരത്തിന്റെ പ്രസ്താവനകളെ മുൻനിർത്തി സിപിഎം ഉന്നത നേതാക്കൾ അടക്കം അതിരൂക്ഷമായ വിമർശനങ്ങളുമായി രംഗത്തെത്തിയിരുന്നു. എന്നാൽ വിശ്വാസി സമൂഹത്തിന്റെയും മതപണ്ഡിതന്മാരുടെയും കാര്യങ്ങളിൽ കപട പുരോഗമന വാദവുമായി പാർട്ടി ക്ലാസെടുക്കാൻ വരേണ്ടതില്ലെന്ന് കാന്തപുരം വിഭാഗം ശക്തമായ ഭാഷയിൽ തിരിച്ചടിച്ചു. പ്രത്യയശാസ്ത്ര ശാഠ്യങ്ങളും ഉപദേശങ്ങളും സ്വന്തം പാർട്ടി ക്ലാസുകളിൽ മതിയെന്നും സുന്നി സംഘടനകൾ വ്യക്തമാക്കി.
രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുണ്ടാകുന്ന തിരിച്ചടികളുടെ പേരില്‍ മതപരമായ കാര്യങ്ങളിലെ നിലപാടുകളെ വിവാദമാക്കി സമുദായ സംഘടനകളെ ലക്ഷ്യം വെയ്ക്കുന്നത് അംഗീകരിക്കാനാകില്ലെന്നാണ് എ.പി. വിഭാഗം നേതൃത്വം കുറ്റപ്പെടുത്തുന്നത്. പ്രമുഖ മതനേതാവും സിപിഎമ്മും തമ്മിലുള്ള ഈ തുറന്ന പോര് കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചയായി തുടരുകയാണ്.