അയോധ്യ രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട വിവാദങ്ങളും ഫണ്ട് തിരിമറി ആരോപണങ്ങളും വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ഇന്നലെ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം, രാമക്ഷേത്ര ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി ചമ്പത്ത് റായ് എഴുതിയ ഒമ്പത് പേജുള്ള കത്താണ് കേന്ദ്ര സർക്കാരിനെയും പ്രധാനമന്ത്രിയുടെ ഓഫീസിനെയും പ്രതിരോധത്തിലാക്കിയിരിക്കുന്നത്.
ക്ഷേത്രവുമായി ബന്ധപ്പെട്ട എല്ലാ നിർണായക തീരുമാനങ്ങളും എടുത്തത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും ക്ഷേത്ര നിർമാണ സമിതി ചെയർമാനുമായ നൃപേന്ദ്ര മിശ്രയാണെന്നാണ് ചമ്പത്ത് റായിയുടെ കത്തിലുള്ളത്. നിർമാണ സമിതിയിൽ സ്വന്തം താൽ്പര്യപ്രകാരമുള്ള ആളുകളെയാണ് മിശ്ര നിയമിച്ചതെന്നും, മറ്റ് അംഗങ്ങളുടെ അഭിപ്രായങ്ങൾ പലപ്പോഴും അവഗണിക്കപ്പെട്ടുവെന്നും കത്തിൽ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുന്നു.
ഫണ്ട് തിരിമറി വിവാദങ്ങളെത്തുടർന്ന് ചമ്പത്ത് റായിയും ട്രസ്റ്റ് അംഗം അനിൽ മിശ്രയും രാജി വെച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിർമാണ സമിതിയുടെ പ്രവർത്തനരീതികളെയും അധികാര കേന്ദ്രങ്ങളെയും ചോദ്യം ചെയ്തുകൊണ്ടുള്ള ചമ്പത്ത് റായിയുടെ വെളിപ്പെടുത്തലുകൾ പുറത്തുവന്നത്.
പ്രധാനപ്പെട്ട ഏജൻസികളുടെ തെരഞ്ഞെടുപ്പും രൂപകൽപ്പനയുൾപ്പെടെയുള്ള കാര്യങ്ങളിൽ നൃപേന്ദ്ര മിശ്ര ഏകപക്ഷീയമായി തീരുമാനങ്ങൾ എടുത്തുവെന്നാണ് കറ്റിലെ പ്രധാന ആരോപണം. രാമക്ഷേത്ര നിർമാണത്തിലെ അധികാര തർക്കങ്ങളും സാമ്പത്തിക വിവാദങ്ങളും പരസ്യമായത് ഭരണപക്ഷത്തെയും സംഘപരിവാർ നേതൃത്വത്തെയും ഒരുപോലെ വെട്ടിലാക്കിയിരിക്കുകയാണ്. സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) തുടർനടപടികൾ എന്തായിരിക്കുമെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ.