ഇന്റർ മയാമി സൂപ്പർ താരം ലയണൽ മെസ്സിക്ക് മേജർ ലീഗ് സോക്കർ (എം.എൽ.എസ്) അധികൃതർ പിഴ ശിക്ഷ വിധിച്ചു. ഫിലഡെൽഫിയ യൂണിയൻ താരം ക്വിൻ സള്ളിവന്റെ കഴുത്തിന് പുറകിൽ അടിച്ച സംഭവത്തിലാണ് ഇന്നലെ എം.എൽ.എസ് അച്ചടക്ക സമിതി ഈ നടപടി സ്വീകരിച്ചത്. എന്നാൽ പിഴയായി ഈടാക്കിയ തുക എത്രയാണെന്ന് അധികൃതർ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.
കഴിഞ്ഞ ബുധനാഴ്ച നടന്ന മത്സരത്തിൽ ഇന്റർ മയാമിയും ഫിലഡെൽഫിയ യൂണിയനും 2-2 സമനിലയിൽ പിരിഞ്ഞിരുന്നു. ഇതിനിടയിലാണ് വിവാദമായ സംഭവങ്ങൾ അരങ്ങേറിയത്. മത്സരത്തിന്റെ അവസാന നിമിഷങ്ങളിലെ സ്റ്റോപ്പേജ് ടൈമിൽ ഫിലഡെൽഫിയ താരം ക്വിൻ സള്ളിവനുമായി വാക്കുതർക്കത്തിലേർപ്പെട്ട മെസ്സി, താരത്തിന്റെ കഴുത്തിന് പുറകിൽ അടിക്കുകയായിരുന്നു. എതിരാളികളുടെ മുഖത്തോ തലയിലോ കഴുത്തിലോ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട ലീഗിന്റെ പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് അർജന്റീന താരത്തിനെതിരെ നടപടി.
കളിക്കളത്തിൽ റഫറിയുടെ ശ്രദ്ധയിൽപ്പെടാത്തതിനാൽ അന്ന് മെസ്സിക്ക് കാർഡ് ലഭിച്ചിരുന്നില്ല. എന്നാൽ മത്സര ശേഷമുള്ള ദൃശ്യങ്ങൾ പരിശോധിട്ടാണ് അധികൃതർ ഇപ്പോൾ പിഴ ചുമത്തിയത്. എങ്കിലും താരത്തിന് സസ്പെൻഷൻ ഏർപ്പെടുത്തിയിട്ടില്ല. ഇന്റർ മയാമി താരം ഇയാൻ ഫ്രെയും സമാനമായ കുറ്റത്തിന് പിഴയ്ക്ക് വിധേയനായിട്ടുണ്ട്. അതേസമയം, മത്സരത്തിനിടയിലെ മറ്റ് സംഭവവികാസങ്ങളിൽ ചുവപ്പ് കാർഡ് ലഭിച്ച ഫിലഡെൽഫിയ താരം കവൻ സള്ളിവന്റെ സസ്പെൻഷൻ പിന്നീട് അപ്പീൽ കമ്മിറ്റി റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.