കണ്ണൂർ ഡെന്റൽ കോളേജ് ബിഡിഎസ് വിദ്യാർത്ഥി ആർ.എൽ. നിധിൻ രാജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒന്നാം പ്രതിയായ ഡോ. എം.കെ. റാമിനെ അറസ്റ്റ് ചെയ്യുന്നതിൽ ഗുരുതരമായ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കേരള ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി സുധീർ കല്ലൻ, എസ്.പി വേണുഗോപാൽ എന്നിവർക്കെതിരെയാണ് കോടതിയുടെ ശകാരം ഉണ്ടായത്. സുപ്രീം കോടതിയുടെ അറസ്റ്റ് മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാതെയും പ്രതിക്ക് അനുകൂലമായ രീതിയിലും ഉദ്യോഗസ്ഥർ പെരുമാറിയെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി.
കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർത്ഥിയായ ആർ.എൽ. നിധിൻ രാജ് ഏപ്രിൽ 10-നാണ് മരണപ്പെട്ടത്. കോളേജിൽ നിന്നും ജാതി അധിക്ഷേപവും കടുത്ത മാനസിക പീഡനവും നേരിട്ടതിനെ തുടർന്നാണ് നിധിൻ ജീവനൊടുക്കിയത്. സംഭവത്തിൽ പ്രതിയായ മുൻ ഒറൽ പതോളജി വിഭാഗം മേധാവി ഡോ. എം.കെ. റാമിനെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റവും എസ്സി/എസ്ടി (അക്രമങ്ങൾ തടയൽ) നിയമപ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.
കർണാടകത്തിൽ നിന്നും പ്രതിയെ പിടികൂടിയ ഘട്ടത്തിൽ അന്വേഷണ സംഘം കൃത്യമായ നിയമനടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി കണ്ടെത്തിയിരുന്നു. ഇതിനെത്തുടർന്ന് പ്രതിക്ക് കോടതിയിൽ നിന്നും താൽക്കാലിക ആശ്വാസം ലഭിക്കുകയും ചെയ്തിരുന്നു. ഈ നടപടിക്രമങ്ങളിലെ വീഴ്ചകളാണ് ഹൈക്കോടതിയുടെ വിമർശനത്തിന് കാരണമായത്. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ച അന്വേഷണത്തെ ബാധിച്ചതായും കോടതി നിരീക്ഷിച്ചു.
സംഭവത്തെ തുടർന്ന് സർക്കാരും ആഭ്യന്തര വകുപ്പും അന്വേഷണ സംഘം പുനഃസംഘടിപ്പിച്ചു. കണ്ണൂർ ക്രൈംബ്രാഞ്ച് എസ്.പി സ്ഥാനത്തു നിന്നും കെ.വി. വേണുഗോപാലിനെ മാറ്റി മലപ്പുറം ക്രൈംബ്രാഞ്ച് എസ്.പി എം.പി. മോഹനചന്ദ്രന്റെ മേൽനോട്ടത്തിലും ഡി.വൈ.എസ്.പി ജീവൻ ജോർജിന്റെ നേതൃത്വത്തിലുമാണ് പുതിയ അന്വേഷണ സംഘം രൂപീകരിച്ചത്. നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഡോ. എം.കെ. റാം പിന്നീട് ക്രൈംബ്രാഞ്ചിന് മുന്നിൽ കീഴടങ്ങുകയും കോടതി റിമാൻഡ് ചെയ്യുകയും ചെയ്തു. കേസിൽ സമഗ്രമായ അന്വേഷണം പുരോഗമിക്കുകയാണ്.