കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചയായ ചിറയിൻകീഴ് കയ്യാങ്കളി വിവാദത്തിൽ എം.എൽ.എ രമ്യ ഹരിദാസിനെതിരെ തൽക്കാലം കടുത്ത അച്ചടക്ക നടപടികൾ വേണ്ടെന്ന് കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനം. വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകളെയും രാഷ്ട്രീയ സാഹചര്യങ്ങളെയും ഈ വിഷയം ബാധിക്കരുതെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പ്രശ്നം രമ്യതയിൽ പരിഹരിക്കാൻ പാർട്ടി നീക്കം നടത്തിയത്.
കഴിഞ്ഞ ദിവസങ്ങളിൽ മണ്ഡലത്തിൽ തിരിച്ചെത്തിയ രമ്യ ഹരിദാസ്, കെ.പി.സി.സി അധ്യക്ഷൻ നിയോഗിച്ച എം.എം. ഹസൻ അധ്യക്ഷനായ അന്വേഷണ സമിതിക്ക് മുമ്പാകെ നേരിട്ടെത്തി വിശദീകരണം നൽകിയിരുന്നു. സംഭവത്തിൽ എം.എൽ.എയുടെ ഭാഗത്തുനിന്ന് ചില വീഴ്ചകൾ ഉണ്ടായതായി അന്വേഷണ സമിതി കണ്ടെത്തിയിരുന്നെങ്കിലും, പാർട്ടിക്കുള്ളിലെ ആഭ്യന്തര ഭിന്നതകൾ വഷളാക്കുന്നത് തിരഞ്ഞെടുപ്പ് കാലത്ത് തിരിച്ചടിയാകുമെന്ന ആശങ്ക നേതൃത്വത്തിനുണ്ട്.
സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങളും, തുടർന്ന് പ്രാദേശിക നേതാവിന്റെ വീട്ടിലുണ്ടായ സംഘർഷങ്ങളും കോൺഗ്രസിന് വലിയ രീതിയിൽ പൊതുമധ്യത്തിൽ അവമതിപ്പ് ഉണ്ടാക്കിയിരുന്നു. സംഭവുമായി ബന്ധപ്പെട്ട് നേരത്തെ ചില പ്രാദേശിക നേതാക്കളെ പാർട്ടി സസ്പെൻഡ് ചെയ്തിരുന്നുവെങ്കിലും എം.എൽ.എക്കെതിരെയും നടപടി വേണമെന്ന് ഒരു വിഭാഗം നേതാക്കൾ ശക്തമായി ആവശ്യപ്പെട്ടിരുന്നു. എന്നാൽ പരസ്യമായ ഏറ്റുമുട്ടലുകളിലേക്ക് പോകാതെ പ്രശ്നങ്ങൾ ഒതുക്കിത്തീർക്കാനാണ് ഇപ്പോൾ കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനം. വിവാദങ്ങൾക്ക് വിരാമമിട്ട് ഒറ്റക്കെട്ടായി മുന്നോട്ടുപോകാൻ നേതാക്കൾ അനൗദ്യോഗിക നിർദ്ദേശവും നൽകിയിട്ടുണ്ട്.