ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പരിപാടിക്കുശേഷമുള്ള ശുദ്ധീകരണ ചടങ്ങുമായി ബന്ധപ്പെട്ട പരാമർശങ്ങളിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ പൊലീസ് കേസെടുത്തു. മതസ്പർദ്ധ വളർത്താൻ ശ്രമിച്ചെന്നും പട്ടികജാതി വിഭാഗത്തെ അപമാനിച്ചെന്നും കാണിച്ച് വാൽമീകി സമുദായ അംഗം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇന്നലെ രാത്രി ഹൽദ്വാനി സിറ്റി കൊത്വാലി പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
ഓഗസ്റ്റ് എട്ടിന് ഹൽദ്വാനി രാംലീല മൈതാനിയിൽ കോൺഗ്രസ് നടത്തിയ റാലിക്ക് ശേഷം, അവിടെ ശുചീകരണവും ഹവനും നടത്തിയതിനെതിരെ ഓഗസ്റ്റ് 29-ന് ഡൽഹിയിൽ നടന്ന വാർത്താസമ്മേളനത്തിൽ രാഹുൽ ഗാന്ധി രംഗത്തു വന്നിരുന്നു. ദളിത് വിഭാഗത്തിൽ നിന്നുള്ള കോൺഗ്രസ് അധ്യക്ഷൻ പങ്കെടുത്ത പരിസ്ഥിതിക്ക് ശേഷം നടത്തിയ ഈ ‘ശുദ്ധീകരണം’ തൊട്ടുകൂടായ്മയുടെ മറ്റൊരു രൂപമാണെന്നും, ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ എസ്.സി/എസ്.ടി അതിക്രമ തടയൽ നിയമപ്രകാരം കേസെടുക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, രാഹുൽ ഗാന്ധിയുടെ ഈ ആരോപണങ്ങൾക്കെതിരെ ഒരു യുവാവാണ് രംഗത്തെത്തിയത്. താനും മറ്റ് പട്ടികജാതി വിഭാഗങ്ങളിൽപ്പെട്ടവരും ഉൾപ്പെടെയാണ് ശുചീകരണ ചടങ്ങിൽ പങ്കെടുത്തതെന്നും, ഇത് യാതൊരുവിധജാതി വിവേചനത്തിന്റെയും ഭാഗമായിരുന്നില്ലെന്നും പരാതിയിൽ വ്യക്തമാക്കുന്നു. റാലിക്ക് ശേഷമുള്ള സ്ഥലത്തെ മാലിന്യങ്ങളും മൈതാനത്തിന്റെ പവിത്രതയും മുൻനിർത്തിയാണ് ചടങ്ങ് നടത്തിയതെന്നും, എന്നാൽ വസ്തുതകൾ പരിശോധിക്കാതെ രാഹുൽ ഗാന്ധി നടത്തിയ പ്രസ്താവന തങ്ങളെ തൊട്ടുകൂടായ്മ ആചരിക്കുന്നവരായി ചിത്രീകരിച്ചുവെന്നും പരാതിയിൽ പറയുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിതയിലെ (BNS) വകുപ്പുകൾ പ്രകാരവും, എസ്.സി/എസ്.ടി അതിക്രമ തടയൽ നിയമപ്രകാരവുമാണ് രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്തിട്ടുള്ളത്. സംഭവത്തിൽ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് (DSP) അമിത് കുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഹൽദ്വാനി വിവാദം ദേശീയതലത്തിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.