ഇന്നലെ നടന്ന നിർണ്ണായകമായ സംഘടനാ അഴിച്ചുപണിയിലൂടെ ഭാരതീയ ജനതാ പാർട്ടി (ബിജെപി) തങ്ങളുടെ ദേശീയ ഐടി സെൽ, സോഷ്യൽ മീഡിയ വിഭാഗങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്തി. കഴിഞ്ഞ പതിനൊന്ന് വർഷമായി പാർട്ടിയുടെ ഡിജിറ്റൽ ആശയവിനിമയങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന അമിത് മാളവ്യയെ ആ സ്ഥാനത്തുനിന്ന് ഒഴിവാക്കി. പുതിയ ദേശീയ അധ്യക്ഷൻ നിതിൻ നബിന്റെ നേതൃത്വത്തിലാണ് ഈ അഴിച്ചുപണി നടപ്പിലാക്കിയിരിക്കുന്നത്. ഛത്തീസ്ഗഡിൽ നിന്നുള്ള നേതാവും ഇലക്ടറൽ ഡാറ്റാ വിശകലന വിദഗ്ധനുമായ ദീപക് മസ്കെയെയാണ് പാർട്ടിയുടെ പുതിയ സോഷ്യൽ മീഡിയ കൺവീനറായി നിയമിച്ചിരിക്കുന്നത്.
രാജ്യത്തെ പുതിയ യുവതലമുറയെ അഥവാ ‘ജെൻ-ഇസഡ്’ (Gen-Z) വോട്ടർമാരെ ഡിജിറ്റൽ മാധ്യമങ്ങളിലൂടെ ലക്ഷ്യമിടുക എന്നതാണ് ഈ മാറ്റത്തിന്റെ പ്രധാന ലക്ഷ്യം. ഇൻസ്റ്റാഗ്രാം റീലുകൾ, പ്ലാറ്റ്ഫോം അടിസ്ഥാനമാക്കിയുള്ള ആധുനിക സന്ദേശവിനിമയ തന്ത്രങ്ങൾ എന്നിവയിലൂടെ യുവജനങ്ങളിലേക്ക് കൂടുതൽ എളുപ്പത്തിൽ എത്താനാണ് പാർട്ടി പുതിയ നേതൃത്വത്തിന് കീഴിൽ പദ്ധതിയിടുന്നത്. പരമ്പരാഗത രാഷ്ട്രീയ പ്രചാരണ രീതികളിൽ നിന്ന് മാറി, കാലത്തിനൊത്ത ഡിജിറ്റൽ സമീപനം സ്വീകരിക്കുക എന്ന ദൗത്യമാണ് ദീപക് മസ്കെയ്ക്ക് പാർട്ടി നൽകിയിട്ടുള്ളത്.
ഈ പുതിയ മാറ്റങ്ങളുടെ ഭാഗമായി പ്രീതി ഗാന്ധി, ശിവാനന്ദ് ദ്വിവേദി, അലോക് ഭട്ട്, അരുൺ യാദവ് എന്നിവരെ സോഷ്യൽ മീഡിയയുടെ പുതിയ സഹ-കൺവീനർമാരായും നിയമിച്ചിട്ടുണ്ട്. പുതിയ ടീമിന് ആശംസകൾ നേർന്ന അമിത് മാളവ്യ, കഴിഞ്ഞ പത്തറമാണ്ടിലധികം കാലം തനിക്ക് പിന്തുണ നൽകിയ എല്ലാ സോഷ്യൽ മീഡിയ പ്രവർത്തകർക്കും നന്ദി അറിയിക്കുകയും ചെയ്തു. രാജ്യത്തെ യുവ വോട്ടർമാരെ ആകർഷിക്കാനും ഡിജിറ്റൽ രംഗത്ത് കൂടുതൽ കരുത്താർജ്ജിക്കാനുമുള്ള ബിജെപിയുടെ ഈ പുതിയ നീക്കം രാഷ്ട്രീയ തലത്തിൽ ഏറെ ശ്രദ്ധനേടിക്കഴിഞ്ഞു.