ഇന്ത്യയുടെ ഡിജിറ്റൽ പേയ്മെന്റ് രംഗത്ത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ച് യു.പി.ഐ (UPI), റൂപേ ഡെബിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്ക് നിരക്കുകള്‍ നിശ്ചയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് അനുമതി നല്കുന്ന പുതിയ ബില്‍ പാര്‍ലമെന്റില്‍ പാസ്സായി. ധനമന്ത്രി നിര്‍മല സീതാരാമന് അവതരിപ്പിച്ച ‘ടാക്സേഷന്‍ ആന്‍ഡ് അതര്‍ ലോസ് (അമെന്‍ഡ്മെന്റ്) ബില്‍’ ലോക്സഭ ശബ്ദവോട്ടോടെയാണ് പാസാക്കിയത്. 2007-ലെ പേയ്മെന്റ് ആന്‍ഡ് സെറ്റില്‍മെന്റ് സിസ്റ്റംസ് ആക്ടില്‍ ഭേദഗതി വരുത്തിയാണ് സര്‍ക്കാര്‍ പുതിയ നിയമപരമായ അധികാരങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്.
ഇതുവരെ യു.പി.ഐ ഇടപാടുകള്‍ പൂര്‍ണ്ണമായും സൗജന്യമായിരുന്നു. എന്നാല്‍ പുതിയ നിയമഭേദഗതിയോടെ, ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് മര്‍ച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (MDR) അല്ലെങ്കില്‍ മറ്റ് ചെറിയ സേവന നിരക്കുകള്‍ ഏര്‍പ്പെടുത്താന്‍ ബാങ്കുകള്‍ക്കും പേയ്മെന്റ് സേവനദാതാക്കള്‍ക്കും സര്‍ക്കാര്‍ അനുമതി നല്‍കിയേക്കാം. വന്‍തോതില്‍ വളരുന്ന യു.പി.ഐ ശൃംഖലയുടെ സുസ്ഥിരത ഉറപ്പാക്കാനും സാങ്കേതിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും ബാങ്കുകള്‍ക്ക് വരുമാന മാതൃക അത്യന്താപേക്ഷിതമാണെന്നാണ് സര്‍ക്കാരിന്റെ വാദം.
അതേസമയം, ഇന്ത്യ-യു.എസ് വ്യാപാര കരാര്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടയില്‍ ഈ നിയമഭേദഗതി വന്നത് വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് തിരികൊളുത്തിയിട്ടുണ്ട്. യു.പി.ഐയും റൂപേ കാര്‍ഡുകളും യു.എസ് ആസ്ഥാനമായുള്ള വന്‍കിട പേയ്മെന്റ് കമ്പനികളായ വിസ, മാസ്റ്റര്‍കാര്‍ഡ് എന്നിവയ്ക്ക് കടുത്ത വെല്ലുവിളിയാണെന്നും, അമേരിക്കന്‍ സമ്മര്‍ദ്ദത്തിന്റെ ഭാഗമായാണ് ഇന്ത്യ ഈ നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തുന്നതെന്നുമാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം.
സാധാരണക്കാരായ ഉപയോക്താക്കളെ ഇത് നേരിട്ട് ബാധിക്കില്ലെന്നും മര്‍ച്ചന്റ് ചാര്‍ജുകള്‍ വ്യാപാരികളെ മാത്രമാണ് ബാധിക്കുകയെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, അന്തിമഭാരം സാധാരണ ജനങ്ങളുടെമേല്‍ എത്തുമോ എന്ന ആശങ്ക ശക്തമാണ്. ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയെയും രാജ്യത്തിന്റെ സാമ്പത്തിക പരമാധികാരത്തെയും ഒരുപോലെ സ്വാധീനിക്കുന്ന നിര്‍ണായക വഴിത്തിരിവിലാണ് ഇന്ത്യന്‍ ഫിനാൻഷ്യൽ സെക്ടർ.