ഗുരുവായൂർ ദേവസ്വം ബോർഡ് നിയമനങ്ങളിൽ കരാർ ജീവനക്കാർക്ക് ജോലിയിൽ തുടരാൻ വഴിയൊരുക്കുന്ന വിധത്തിലുള്ള സർക്കാർ നടപടികൾക്കെതിരെ ഉദ്യോഗാർഥികൾ രംഗത്ത്. താത്കാലിക ജീവനക്കാർക്ക് അനുകൂലമായുള്ള നിയമപോരാട്ടത്തിൽ സുപ്രീം കോടതിയിലെ അപ്പീൽ സർക്കാർ പിൻവലിച്ചതാണ് ഉദ്യോഗാർഥികൾക്കിടയിൽ കടുത്ത പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്.
കഴിഞ്ഞ വർഷം ജൂലൈയിൽ വിവിധ തസ്തികകളിലേക്ക് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വഴി വിജ്ഞാപനം പുറപ്പെടുവിക്കുകയും പരീക്ഷകൾ നടത്തുകയും ചെയ്തിരുന്നു. എന്നാൽ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്നതിനും നിയമനങ്ങൾ നടത്തുന്നതിനും വിവിധ കോടതി ഉത്തരവുകൾ തടസ്സമായി നിൽക്കുകയായിരുന്നു. ഇതിനിടയിലാണ് താത്കാലിക ജീവനക്കാർക്ക് ആശ്വാസകരമാകുന്ന നിലപാടിലേക്ക് സർക്കാർ എത്തിയത്.
വർഷങ്ങളായി ക്ഷേത്രത്തിൽ ജോലി ചെയ്യുന്ന താത്കാലിക ജീവനക്കാരുടെ തൊഴിൽ സുരക്ഷ മുൻനിർത്തിയാണ് സർക്കാർ ഈയൊരു നിലപാട് സ്വീകരിച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ ഇത് റിക്രൂട്ട്മെന്റ് ബോർഡ് പരീക്ഷയെഴുതി ചുരുക്കപ്പട്ടികയിൽ ഇടംനേടിയ യോഗ്യരായ ഉദ്യോഗാർഥികളുടെ ഭാവിയാണ് തുലാസിലാക്കിയിരിക്കുന്നത്.
തങ്ങൾ നടത്തുന്ന നിയമപോരാട്ടങ്ങളെയും പരീക്ഷാ ഫലങ്ങളെയും സർക്കാർ നിലപാട് മാറ്റം പ്രതികൂലമായി ബാധിച്ചുവെന്നും, ഇത് അംഗീകരിക്കാനാകില്ലെന്നുമാണ് ഉദ്യോഗാർഥികളുടെ പക്ഷം. ഈ വിഷയത്തിൽ സർക്കാരിന്റെ ഇരട്ടത്താപ്പ് നയമാണ് പുറത്തുവരുന്നതെന്നും, അർഹരായ ഉദ്യോഗാർഥികൾക്ക് നീതി ഉറപ്പാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നുമാണ് പ്രധാന ആവശ്യമായി ഉയർന്നു വരുന്നത്.