കേരളത്തിലെ ഉപേക്ഷിക്കപ്പെടുന്ന നവജാതശിശുക്കൾക്ക് സുരക്ഷിത താവളമൊരുക്കുന്ന ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിൽ ചരിത്രപരമായ നാഴികക്കല്ല്. തിരുവനന്തപുരം ശിശുക്ഷേമ സമിതി ആസ്ഥാനത്തെ അമ്മത്തൊട്ടിലിൽ എത്തിയ പുതിയ കുഞ്ഞതിഥിയോടെ ഈ സംരംഭത്തിലൂടെ സംരക്ഷിക്കപ്പെട്ട കുഞ്ഞുങ്ങളുടെ എണ്ണം ആയിരം തികഞ്ഞു.
ചൊവ്വാഴ്ച പുലർച്ചെ 3.35-ഓടെയാണ് അഞ്ച് ദിവസം പ്രായവും 2.57 കിലോ ഭാരവുമുള്ള പെൺകുഞ്ഞ് അമ്മത്തൊട്ടിലിൽ എത്തിയത്. ആയിരം എന്ന അർത്ഥം വരുന്ന ‘സഹസ്ര’ എന്നാണ് ഈ കുഞ്ഞിന് കേരള സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വ. ജി.എൽ. അരുൺ ഗോപി പേരിട്ടത്. പ്രത്യാശയുടെ ആയിരം തിരിനാളങ്ങളെയാണ് ഈ കുഞ്ഞ് പ്രതിനിധീകരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
2002 നവംബർ 14-ന് പ്രവർത്തനമാരംഭിച്ച അമ്മത്തൊട്ടിൽ പദ്ധതിയിലൂടെ ഇതുവരെ ലഭിച്ച ആയിരം കുട്ടികളിൽ 681 പേർ പെൺകുട്ടികളും 319 പേർ ആൺകുട്ടികളുമാണ്. ഇതിൽ ഏറ്റവുമധികം കുഞ്ഞുങ്ങളെ ലഭിച്ചത് തിരുവനന്തപുരം ജില്ലയിൽ നിന്നാണ് (667 പേർ). പദ്ധതിയുടെ തുടക്കത്തിൽ 2002 ഡിസംബർ 24-ന് എത്തിയ ഒന്നാമത്തെ കുഞ്ഞിന് ‘നിത്യ’ എന്നും, നൂറാമത്തെ കുഞ്ഞിന് ‘ശതശ്രീ’ എന്നുമാണ് പേരിട്ടിരുന്നത്. യാദൃശ്ചികമെന്നു പറയട്ടെ, ആദ്യത്തെയും നൂറാമത്തെയും ആയിരാമത്തെയും കുഞ്ഞുങ്ങൾ പെൺകുട്ടികളാണെന്ന പ്രത്യേകതയുമുണ്ട്.
മഴ, വേനൽ, നിള, കനി, തെന്നൽ, തുളസി തുടങ്ങി പ്രകൃതിയുടെയും മാതൃത്വത്തിന്റെയും പേരുകളിലാണ് ഓരോ കുഞ്ഞിനെയും ശിശുക്ഷേമ സമിതി ചേർത്തുപിടിച്ചിട്ടുള്ളത്. ഇവിടെയെത്തുന്ന എല്ലാ കുരുന്നുകൾക്കും പോറ്റമ്മമാരുടെ സ്നേഹത്തണലിൽ മികച്ച പരിചരണവും സുരക്ഷിതത്വവുമാണ് സമിതി ഉറപ്പാക്കുന്നത്. നിലവിലുള്ള ഭരണസമിതിയുടെ കീഴിൽ നിരവധി കുട്ടികൾക്ക് പുതിയ മാതാപിതാക്കളെ കണ്ടെത്തി ദത്ത് നൽകാനും സാധിച്ചിട്ടുണ്ട്. സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്ന് വലിയ പിന്തുണ ലഭിക്കുന്ന ഈ കരുതൽ പദ്ധതി, സംസ്ഥാനത്തെ മറ്റു ജില്ലകളിലേക്കും കൂടുതൽ ഹൈടെക് സൗകര്യങ്ങളോടെ വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ശിശുക്ഷേമ സമിതി.