രാജ്യത്തെ ഏറെ കോളിളക്കം സൃഷ്ടിച്ച നീറ്റ്-യു.ജി. (NEET-UG) പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്ക്ക് പിന്നിൽ മഹാരാഷ്ട്ര കേന്ദ്രീകരിച്ചുള്ള രാജ്യവ്യാപക ഗൂഢാലോചനയെന്ന് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (CBI). കേസിൽ എൻ.ടി.എ. (NTA) വിദഗ്ധരുടേതുൾപ്പെടെ 13 പ്രതികൾക്കെതിരെ സി.ബി.ഐ. ഡൽഹി റൗസ് അവന്യൂ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട നിർണ്ണായക ചുമതലകളുണ്ടായിരുന്ന ഉദ്യോഗസ്ഥരും സ്വകാര്യ വ്യക്തികളും അടങ്ങുന്ന വൻ സംഘമാണ് ഇതിന് പിന്നിലെന്നാണ് അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്.
മഹാരാഷ്ട്രയിലെ ലാതൂർ, പൂനെ എന്നീ കേന്ദ്രങ്ങൾ മുഖേനയാണ് ചോർച്ചയുടെ പ്രധാന ശൃംഖല പ്രവർത്തിച്ചിരുന്നത്. എൻ.ടി.എയുടെ സബ്ജക്ട് എക്സ്പേർട്ടുകളായ പ്രഹ്ലാദ് വിത്തൽറാവു കുൽക്കർണി (കെമിസ്ട്രി), മനീഷ ഗുരുനാഥ് മന്ധാരെ (ബയോളജി), മനീഷ സഞ്ജയ് ഹവാൽദാർ (ഫിസിക്സ്) എന്നിവരാണ് കുറ്റപത്രത്തിൽ ഉൾപ്പെട്ടിട്ടുള്ള പ്രധാന ഉദ്യോഗസ്ഥർ. കൂടാതെ സ്വകാര്യ കോച്ചിങ് സെന്റർ ഉടമകളായ ശിവരാജ് രഘുനാഥ് മോതെഗോങ്കർ (ലാതൂർ), തേജസ് ഹർഷദ്കുമാർ ഷാ (പൂനെ), ഇടനിലക്കാരായ മനീഷ സഞ്ജയ് വാഗ്മറെ, ധനഞ്ജയ് നിവൃത്തിയ ലോഖണ്ഡെ, ഡോ. മനോജ് ഭഗവാൻറാവു ഷിറുരെ തുടങ്ങിയവരും മറ്റ് പ്രതികളിൽ ഉൾപ്പെടുന്നു.
പരീക്ഷാ ചോദ്യപേപ്പറുകൾ ചോർത്തുന്നതിനും അവ വിദ്യാർത്ഥികളിലേക്ക് എത്തിക്കുന്നതിനും ഈ സംഘം കൃത്യമായ പ്ലാൻ തയ്യാറാക്കിയിരുന്നുവെന്ന് സി.ബി.ഐ. കണ്ടെത്തി. മഹാരാഷ്ട്ര, രാജസ്ഥാൻ, ഹരിയാന, ഡൽഹി തുടങ്ങിയ വിവിധ സംസ്ഥാനങ്ങളിലായി 92 ഇടങ്ങളിൽ റെയ്ഡ് നടത്തിയാണ് നിർണ്ണായക വിവരങ്ങളും ഡിജിറ്റൽ തെളിവുകളും ശേഖരിച്ചത്. പ്രതികളുടെ ഡിജിറ്റൽ ഉപകരണങ്ങളും ഹാൻഡ് റൈറ്റിങ് പരിശോധനകളും നടത്തിയതിൽ നിന്നാണ് ചോർന്ന ചോദ്യങ്ങളും മാസ്റ്റർ സെറ്റുകളും തമ്മിൽ കൃത്യമായി ഒത്തുപോയെന്ന് തെളിഞ്ഞത്. ലക്ഷക്കണക്കിന് രൂപ വാങ്ങി വിദ്യാർത്ഥികൾക്ക് രഹസ്യമായി പ്രത്യേക ക്ലാസുകൾ നടത്തി ചോദ്യങ്ങൾ പഠിപ്പിച്ചതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
പൊതുപരീക്ഷാ നിയമങ്ങൾ, ക്രിമിനൽ ഗൂഢാലോചന, വഞ്ചന തുടങ്ങിയ വിവിധ ഗുരുതര വകുപ്പുകൾ ചുമത്തിയാണ് സി.ബി.ഐ. കേസ് അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നത്. കേസിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ പ്രതികളും നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. വരും ദിവസങ്ങളിൽ കൂടുതൽ തെളിവുകളുടെ അടിസ്ഥാനത്തിൽ അനുബന്ധ കുറ്റപത്രം സമർപ്പിക്കുമെന്നും അന്വേഷണം തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി.