നീറ്റ് (NEET) പരീക്ഷയിൽ പ്രതീക്ഷിച്ച മാർക്ക് നേടാനാകാത്തതിനെ തുടർന്ന് മഹാരാഷ്ട്രയിലെ അഹല്യാനഗർ ജില്ലയിൽ വിദ്യാർഥിനി ജീവനൊടുക്കി. ജലാൽപൂർ ഗ്രാമത്തിലെ അങ്കിത സാങ്ലെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ചത്. മെഡിക്കൽ പ്രവേശന പരീക്ഷയിൽ 166 മാർക്ക് മാത്രമാണ് അങ്കിതയ്ക്ക് ലഭിച്ചത്. ഇതിനെത്തുടർന്ന് കുട്ടി കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്ന് ബന്ധുക്കൾ വ്യക്തമാക്കി.
ശനിയാഴ്ച വൈകുന്നേരം നാലരയോടെയാണ് സംഭവം നടന്നത്. സംഭവസ്ഥലത്തുനിന്നും മറാഠിയിലുള്ള ഒരു ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. തന്റെ കുടുംബം തനിക്കുവേണ്ടി വലിയ തോതിൽ ത്യാഗങ്ങൾ സഹിച്ചുവെന്നും എന്നാൽ അവരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ തനിക്ക് സാധിച്ചില്ലെന്നുമാണ് കുറിപ്പിൽ പറയുന്നത്.
എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും ഒരു സുഹൃത്തിനെപ്പോലെ കൂടെനിന്ന അമ്മയെയും, തന്നെ ഏറെ സ്നേഹിച്ച സഹോദരനെയും കുറിപ്പിൽ ഓർമ്മിക്കുന്നുണ്ട്. തന്റെ മരണത്തിന് ആരും ഉത്തരവാദികളല്ലെന്നും, മാതാപിതാക്കളെ നന്നായി നോക്കണമെന്നും സഹോദരനോട് അവൾ ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ ദാരുണ സംഭവത്തിൽ അഹല്യാനഗർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പരീക്ഷാ ഫലങ്ങളുടെ സമ്മർദ്ദവും അമിത പ്രതീക്ഷകളും നമ്മുടെ കുട്ടികളെ എത്രമാത്രം മാനസികമായി തളർത്തുന്നു എന്നതിന്റെ മറ്റൊരു നടുക്കുന്ന ഉദാഹരണമായി ഈ വേർപാട് മാറുന്നു.