ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെതിരെ കൂടുതൽ ഗുരുതരമായ കണ്ടെത്തലുകളുമായി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). ക്ഷേത്രത്തിലെ സ്വർണ്ണം പൂശുന്ന ജോലികൾക്കായി അക്ഷരപ്രകാരം പുറത്തുകൊണ്ടുപോകരുതെന്ന് തിരുവാഭരണ കമ്മീഷൻ ഓഫീസിലെ സൂപ്രണ്ട് നൽകിയ ഔദ്യോഗിക മുന്നറിയിപ്പ് കത്ത് പ്രശാന്ത് പൂർണ്ണമായും അവഗണിച്ചതായാണ് പുതിയ വിവരം.
ദേവസ്വം മാനുവൽ പ്രകാരം തിരുവാഭരണവുമായി ബന്ധപ്പെട്ട എല്ലാ നിർമ്മാണങ്ങളും അറ്റകുറ്റപ്പണികളും ക്ഷേത്ര വളപ്പിൽ തന്നെ ചെയ്യണമെന്ന കർശന നിർദ്ദേശമാണ് 2024 ഒക്ടോബറിൽ നൽകിയ കത്തിലൂടെ ചൂണ്ടിക്കാണിച്ചിരുന്നത്. എന്നാൽ ഈ ചട്ടങ്ങളും മുന്നറിയിപ്പുകളും മനഃപൂർവ്വം തള്ളിക്കളഞ്ഞാണ് സ്വർണ്ണപ്പാളികൾ പുറത്തേക്ക് കടത്താൻ അനുമതി നൽകിയതെന്ന് എസ്ഐടി കണ്ടെത്തി.
2019-ലെ സ്വർണ്ണ തിരിപ്പുകളും വെട്ടിപ്പുകളും പുറത്തുവന്നതിന് പിന്നാലെ, അത് ബോധപൂർവ്വം മൂടിവെക്കാനും പുതിയ ഗൂഢാലോചനകൾ നടപ്പാക്കാനുമാണ് 2025-ൽ വീണ്ടും സ്വർണ്ണം പൂശാൻ അനുമതി നൽകിയതെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ചെന്നൈയിലെ ‘സ്മാർട്ട് ക്രിയേഷൻസിലേക്ക്’ പാളികൾ കടത്തിയതിലൂടെ പുതിയ തട്ടിപ്പുകൾക്ക് വഴിയൊരുക്കിയെന്നും എസ്ഐടി കുറ്റപ്പെടുത്തുന്നു.
കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന പി.എസ്. പ്രശാന്തിനെയും മുൻ ബോർഡ് അംഗം അജികുമാറിനെയും കൂടുതൽ ചോദ്യം ചെയ്യുന്നതിനായി അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്. ഇരുപ്രതികളെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നതിലൂടെ തട്ടിപ്പിന്റെ വ്യാപ്തി സംബന്ധിച്ച് കൂടുതൽ നിർണായക വിവരങ്ങൾ പുറത്തുവരുമെന്നാണ് എസ്ഐടിയുടെ വിലയിരുത്തൽ.