തിരുവനന്തപുരം നന്ദൻകോട്ടുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് നിന്നും വിലപിടിപ്പുള്ള ചന്ദനമരം മുറിച്ചുമാറ്റിയ സംഭവത്തിൽ ദുരൂഹതയേറുന്നു. ഇത് വെറുമൊരു അബദ്ധമോ തെറ്റിദ്ധാരണയോ അല്ലെന്നും, മറിച്ച് അറിഞ്ഞുകൊണ്ട് ബോധപൂർവം നടത്തിയ നടപടിയാണെന്നും വ്യക്തമാക്കിക്കൊണ്ട് ദേവസ്വം അസിസ്റ്റന്റ് കമ്മീഷണർ ദേവസ്വം കമ്മീഷണർക്ക് ഔദ്യോഗിക റിപ്പോർട്ട് സമർപ്പിച്ചു.
ആസ്ഥാനത്തെ ക്യാന്റീന്റെ അറ്റകുറ്റപ്പണികൾക്കായി എത്തിയ കരാർ തൊഴിലാളികളാണ് അനുമതിയില്ലാതെ വളപ്പിൽ നിന്ന ചന്ദനമരം മുറിച്ചുമാറ്റിയത്. തുടക്കത്തിൽ തെറ്റിദ്ധാരണ മൂലം സംഭവിച്ച അബദ്ധമാണിതെന്നായിരുന്നു ദേവസ്വം ബോർഡ് അധികൃതരുടെ വിശദീകരണം. എന്നാൽ മരം മുറിക്കരുതെന്ന് പ്രദേശവാസികളും മറ്റും ആവശ്യപ്പെട്ടിട്ടും തൊഴിലാളികൾ അത് വകവെയ്ക്കാൻ തയ്യാറായില്ലെന്ന വിവരങ്ങൾ പുറത്തുവന്നതോടെ ഈ വാദം പൊളിയുകയായിരുന്നു.
വനംവകുപ്പിന്റെയോ ഉയർന്ന ഉദ്യോഗസ്ഥരുടെയോ മുൻകൂർ അനുമതികളില്ലാതെയാണ് ഇത്തരത്തിൽ വിലപിടിപ്പുള്ള മരം വെട്ടിമാറ്റിയത്. മാത്രമല്ല, മുറിച്ചുമാറ്റിയ ചന്ദനമരം പിന്നീട് അവിടെ നിന്നും കടത്തിക്കൊണ്ടുപോയതായും അസിസ്റ്റന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ദേവസ്വം ബോർഡ് ആസ്ഥാനത്ത് നടന്ന ഈ സുപ്രധാന സുരക്ഷാ വീഴ്ചയിലും മരം കടത്തിയ സംഭവത്തിലും സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരായവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്. എന്നാൽ റിപ്പോർട്ട് സമർപ്പിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും നടപടികൾ വൈകുന്നത് ബോധപൂർവമുള്ള ഒത്തുകളിക്ക് കാരണമാകുന്നുണ്ടോ എന്ന ആശങ്കയും ഉയരുന്നുണ്ട്.