ആപ്പ് അധിഷ്ഠിത ടാക്സി കമ്പനികളുടെ അമിതമായ കമ്മീഷന്‍ ഈടാക്കലിനും ചൂഷണത്തിനുമെതിരെ സംസ്ഥാനത്തെ ഓണ്‍ലൈന്‍ ടാക്‌സി തൊഴിലാളികള്‍ അനിശ്ചിതകാല സമരത്തിലേക്ക്. ഊബർ , ഓല , റാപ്പിഡോ തുടങ്ങിയ സ്വകാര്യ പ്ലാറ്റ്‌ഫോമുകള്‍ക്കൊപ്പം സര്‍ക്കാരിന്റെ ‘കേരള സവാരി’ ആപ്പിനെതിരെയും ഡ്രൈവര്‍മാര്‍ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.
ആയിരം രൂപയുടെ സര്‍വീസ് നടത്തിയാല്‍ ഏകദേശം അഞ്ഞൂറോളം രൂപ കമ്പനികള്‍ കമ്മീഷനായി ഈടാക്കുന്നുവെന്നാണ് ഡ്രൈവര്‍മാരുടെ പ്രധാന പരാതി. ഇന്ധനവിലവര്‍ദ്ധനവും വാഹനങ്ങളുടെ പരിപാലനച്ചെലവും കുത്തനെ ഉയര്‍ന്ന നിലവിലെ സാഹചര്യത്തില്‍ ഈ കമ്മീഷന്‍ കൊള്ള തൊഴിലാളികളുടെ ജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. ന്യായമായ നിരക്ക് പരിഷ്കരണം നടപ്പിലാക്കുക, നിയമവിരുദ്ധ ബൈക്ക് ടാക്സി സര്‍വീസുകള്‍ അവസാനിപ്പിക്കുക തുടങ്ങിയ 11 പ്രധാന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.
സമരത്തിന്റെ ഭാഗമായി ഡ്രൈവര്‍മാര്‍ തങ്ങളുടെ വാഹനങ്ങള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് കൂട്ടത്തോടെ ‘ഓഫ്‌ലൈന്‍’ ആക്കി മാറ്റിയിരിക്കുകയാണ്. ഇത് കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് തുടങ്ങിയ പ്രധാന നഗരങ്ങളിലെ ദൈനംദിന ഗതാഗതത്തെയും യാത്രാ സംവിധാനങ്ങളെയും ഗുരുതരമായി ബാധിച്ചിട്ടുണ്ട്. ഓഫീസുകളിലേക്കും മറ്റ് അത്യാവശ്യ കാര്യങ്ങള്‍ക്കും ഓൺലൈൻ ക്യാബുകളെ ആശ്രയിക്കുന്ന സാധാരണക്കാരായ യാത്രക്കാര്‍ ഇതോടെ വലിയ യാത്രാപ്രതിസന്ധിയിലാണ്.
മുമ്പ് സമാനമായ രീതിയില്‍ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ കമ്പനികള്‍ നിരക്ക് വര്‍ധിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കിയെങ്കിലും പിന്നീട് അത് പിന്‍വലിക്കുകയായിരുന്നുവെന്ന് യൂണിയന്‍ നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നു. തങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ സമരം തുടരാനാണ് ഡ്രൈവര്‍മാരുടെ തീരുമാനം. അടിയന്തരമായി സര്‍ക്കാരും കമ്പനികളും വിഷയത്തില്‍ ഇടപെട്ട് ചർച്ച നടത്തി പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് തൊഴിലാളികളുടെയും യാത്രക്കാരുടെയും ഒരേയൊരു ആവശ്യം.