ലഹരിമുക്ത ഭാരതം എന്ന സ്വപ്നസാക്ഷാത്കാരത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിഭാവനം ചെയ്ത മൂന്നുവർഷം നീളുന്ന (2026-2029) സമഗ്ര കർമ്മ പദ്ധതിക്ക് തുടക്കമായി. ന്യൂഡൽഹിയിൽ നടന്ന നാർക്കോ-കോർഡിനേഷൻ സെന്റർ (NCORD) പത്താമത് ഉന്നതതല യോഗത്തിൽ അമിത് ഷായാണ് ലഹരി വിരുദ്ധ പോരാട്ടത്തിന്റെ പുതിയ നാഴികക്കല്ലായ ഈ മാസ്റ്റർ പ്ലാൻ പ്രഖ്യാപിച്ചത്.
പദ്ധതിയുടെ പ്രധാന സവിശേഷതകൾ:
- വിഷൻ 2026-29 : ലഹരി മാഫിയകളെ വേരോടെ പിഴുതെറിയാൻ ആഭ്യന്തര മന്ത്രാലയം തയ്യാറാക്കിയ ‘നാർക്കോട്ടിക്സ് കൺട്രോൾ വിഷൻ ഡോക്യുമെന്റ്’ അമിത് ഷാ പുറത്തിറക്കി. ഇതനുസരിച്ചാകും വരും വർഷങ്ങളിലെ ലഹരി വിരുദ്ധ നീക്കങ്ങൾ.
- വമ്പൻ ലഹരി വേട്ട: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പിടിച്ചെടുത്ത 2,09,500 കിലോ ലഹരി വസ്തുക്കൾ നശിപ്പിക്കുന്നതിനുള്ള ‘ഓൺലൈൻ ഡ്രഗ് ഡിസ്പോസൽ ഫോർട്ട്‌നൈറ്റ്’ ക്യാമ്പെയ്‌നിന് അമിത് ഷാ തുടക്കം കുറിച്ചു. ഇതിന് ഏകദേശം 6,000 കോടി രൂപയുടെ വിപണി മൂല്യമുണ്ട്.
- ഓപ്പറേഷൻ തൂഫാൻ മാതൃകയിൽ: കേരള പോലീസ് നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’
- ഉൾപ്പെടെയുള്ള ഫലപ്രദമായ രീതികൾ രാജ്യവ്യാപകമാക്കാൻ യോഗത്തിൽ ധാരണയായി. കേന്ദ്ര-സംസ്ഥാന ഏജൻസികൾ തമ്മിലുള്ള ഏകോപനം ശക്തമാക്കാനും ജില്ലാതലത്തിൽ നിരീക്ഷണം കർശനമാക്കാനും അദ്ദേഹം നിർദ്ദേശം നൽകി.
- പുതിയ സൗകര്യങ്ങൾ: ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ നർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ (NCB) ജമ്മുവിലെയും ഗുവാഹത്തിയിലെയും പുതിയ സോണൽ ഓഫീസുകൾ അമിത് ഷാ ഉദ്ഘാടനം ചെയ്തു.
ലഹരി മാഫിയകൾ രാജ്യത്തിന്റെ യുവതലമുറയെ അരാജകത്വത്തിലേക്ക് തള്ളിവിടുകയാണെന്ന് അമിത് ഷാ മുന്നറിയിപ്പ് നൽകി. ഇതിനെതിരെ ഒരു വിട്ടുവീഴ്ചയുമില്ലാത്ത ‘സീറോ ടോളറൻസ്’ നയമാണ് സർക്കാർ പിന്തുടരുന്നത്. 2029-ഓടെ സമ്പൂർണ്ണ ലഹരിമുക്ത ഭാരതം യാഥാർത്ഥ്യമാക്കാൻ ഓരോ വകുപ്പും ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശാസ്ത്രീയമായ അന്വേഷണ രീതികളും ബോധവൽക്കരണ പരിപാടികളും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകാനാണ് കേന്ദ്രത്തിന്റെ തീരുമാനം. ലഹരിയുടെ ഭീഷണിക്കെതിരായ ഈ ദേശീയ യുദ്ധം വരും നാളുകളിൽ കൂടുതൽ ശക്തമാകുമെന്ന് വ്യക്തം.