തിരുവനന്തപുരം: നടി പ്രവീണയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തിൽ ഒരാളെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു. ഡൽഹി സാഗർപുർ സ്വദേശി ഭാഗ്യരാജി(22)നെയാണ് പ്രത്യേക സംഘം ഡൽഹിയിൽനിന്ന് അറസ്റ്റ് ചെയ്തത്.
എ.ഡി.ജി.പി. മനോജ് എബ്രഹാമിന്റെ നിർദേശാനുസരണം സിറ്റി പോലീസ് കമ്മിഷണർ ബൽറാംകുമാർ ഉപാദ്ധ്യായയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. ഈ കേസുമായി ബന്ധപ്പെട്ട് തമിഴ്‌നാട് കന്യാകുമാരി സ്വദേശിയായ മണികണ്ഠൻ ശങ്കറെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
പ്രവീണയുടെ പേരിൽ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടുണ്ടാക്കിയാണ് ചിത്രങ്ങൾ പ്രചരിപ്പിച്ചത്. തുടർന്ന് നടി പരാതി നൽകിയിരുന്നു. സൈബർ ക്രൈം പോലീസ് അസിസ്റ്റന്റ് കമ്മിഷണർ ടി.ശ്യാംലാൽ, ഇൻസ്‌പെക്ടർ എസ്.പി.പ്രകാശ്, എസ്.ഐ. ആർ.ആർ.മനു, പോലീസ് ഉദ്യോഗസ്ഥരായ വി.എസ്.വിനീഷ്, എ.എസ്.സമീർഖാൻ, എസ്.മിനി എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരത്ത് എത്തിച്ച പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതികളെ പിടികൂടിയതിൽ സന്തോഷമുണ്ടെന്ന് നടി പ്രവീണ പ്രതികരിച്ചു.