തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിനെ ദത്തു നൽകിയ സംഭവത്തിൽ അധികൃതർക്ക് ഗുരുതര പിഴവ് സംഭവിച്ചതായി വകുപ്പുതല അന്വേഷണ റിപ്പോർട്ട്. കുട്ടിയെ ദത്ത് നൽകുന്നതിൽ ശിശുക്ഷേമ സമിതിയുടെ ഭാഗത്തുനിന്ന് ഗുരുതര പിഴവുകൾ ഉണ്ടായെന്നാണ് വനിതാ ശിശുവികസന ഡയറക്ടർ ടി.വി.അനുപമയുടെ റിപ്പോർട്ടിൽ പറയുന്നത്.
ശിശുക്ഷേമ സമിതി റിപ്പോർട്ടിലെ ഒരുഭാഗം മായ്ച്ചുകളഞ്ഞുവെന്നും, ദത്ത് തടയാൻ സി ഡബ്ല്യൂ സി ഇടപെട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ദത്തുമായി ബന്ധപ്പെട്ട വിവരങ്ങൾ സി ഡബ്ല്യൂ സി പൊലീസിനെ അറിയിച്ചില്ലെന്നും, അനുപമ പരാതി നൽകിയിട്ടും ദത്ത് നടപടികളുമായി മുന്നോട്ടുപോയെന്നും റിപ്പോർട്ടിലുണ്ട്.
റിപ്പോർട്ട് ഇന്ന് മന്ത്രി വീണാ ജോർജിന് കൈമാറും. അതേസമയം കുഞ്ഞ് അനുപമയുടേത് തന്നെയാണെന്ന് വനിതാ ശിശുവികസന വകുപ്പും, സി ഡബ്ല്യു സിയും ഇന്ന് കുടുംബ കോടതിയെ അറിയിക്കും. അതോടൊപ്പം ആന്ധ്രാ ദമ്പതികള്‍ക്ക് ദത്ത് നല്‍കാനായി കോടതിയില്‍ നല്കിയ ഫ്രീ ഫോര്‍ അഡോപ്ഷന്‍ ഡിക്ലറേഷന്‍ സർട്ടിഫിക്കറ്റ് പിന്‍വലിച്ചുകൊണ്ടുള്ള സത്യവാങ്മൂലവും സി ഡബ്ല്യു സി കോടതിയില്‍ സമര്‍പ്പിക്കും.