Blog Post

Karanavars > News > Keralam > സ്വകാര്യ ബസുകള്‍ സമരത്തിലേക്ക്: മിനിമം ചാര്‍ജ് 12 രൂപയാക്കണമെന്ന് ആവശ്യം

സ്വകാര്യ ബസുകള്‍ സമരത്തിലേക്ക്: മിനിമം ചാര്‍ജ് 12 രൂപയാക്കണമെന്ന് ആവശ്യം

തിരുവനന്തപുരം: സംസ്ഥാനത്ത് നിരക്ക് വര്‍ധനവ് ആവശ്യപ്പെട്ട് സ്വകാര്യ ബസുകള്‍ (Private Bus) പണിമുടക്കിലേക്ക് (Bus Strike). അടുത്ത ആഴ്ച മുതല്‍ അനിശ്ചിത കാലത്തേക്കാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ഡീസല്‍ വില കുത്തനെയുയര്‍ന്ന സാഹചര്യത്തില്‍ മിനിമം ചാര്‍ജ് പന്ത്രണ്ട് രൂപയെങ്കിലുമാക്കണമെന്നാണ് ബസുടമകളുടെ ‌ ആവശ്യം. അല്ലെങ്കില്‍ നികുതി ഇളവ് നല്‍കണമെന്നാണ് ആവശ്യം.

വിദ്യാര്‍ത്ഥികളുടെ മിനിമം യാത്രാ നിരക്ക് 6 രൂപയാക്കാനും, നികുതിയിളവ് നല്‍കാനും തുടങ്ങിയ ആവശ്യങ്ങളും ബസുടമകള്‍ മുന്നോട്ട് വെക്കുന്നുണ്ട്. സ്പെയര്‍ പാര്‍ട്സുകള്‍ക്ക് വില കൂടി. ഇന്‍ഷുറന്‍സ് തുകയും വര്‍ധിച്ചിട്ടുണ്ട്. ഇതെല്ലാം കണക്കിലെടുത്ത് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ നല്‍കിയിരിക്കുന്ന ശിപാര്‍ശ അടിയന്തരമായി നടപ്പാക്കണമെന്നും ബസുടമകള്‍ ആവശ്യപ്പെടുന്നു. അതേസമയം, നിരക്ക് വര്‍ധനവ് ആവശ്യപ്പെട്ട് പല വട്ടം സര്‍ക്കാരിനെ സമീപിച്ചെങ്കിലും അനുകൂല സമീപനമുണ്ടാകാതായതോടെയാണ് സര്‍വീസുകള്‍ നിര്‍ത്തി വെക്കാന്‍ ആലോചിക്കുന്നത്.

നവംബര്‍ ഒന്നിന് പ്രവേശനോത്സവം; സ്കൂള്‍ തുറക്കല്‍ മാര്‍ഗ രേഖ പ്രകാരമുള്ള നടപടികള്‍ 27 ന് പൂര്‍ത്തിയാക്കണം

സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ 27ന് മാര്‍ഗരേഖ പ്രകാരമുള്ള നടപടികള്‍ പൂര്‍ത്തികരിക്കുമെന്ന് ഹെഡ്മാസ്റ്റര്‍മാരും പ്രിന്‍സിപ്പല്‍മാരും ഉറപ്പുവരുത്തണമെന്ന് പൊതു വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി നിര്‍ദ്ദേശം നല്‍കി.അക്കാദമിക മാര്‍ഗരേഖ രണ്ടുദിവസത്തിനുള്ളില്‍ പ്രസിദ്ധീകരിക്കും. നവംബര്‍ ഒന്നിന് സ്‌കൂള്‍ തലത്തില്‍ പ്രവേശനോത്സവം സംഘടിപ്പിക്കാനും വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള മാര്‍ഗരേഖ

1)ഇക്കാര്യം ഉറപ്പു വരുത്തി എ ഇ ഒ, ഡി ഇ ഒ വഴി റിപ്പോര്‍ട്ട് ജില്ലാ ഭരണകൂടത്തിന് സമര്‍പ്പിക്കണം. ഒന്നര വര്‍ഷമായി അടഞ്ഞുകിടക്കുന്ന സ്‌കൂളുകള്‍ പൂര്‍ണ്ണമായി ശുചീകരിച്ചുവെന്നും ഇഴ ജന്തുക്കളുടെ സാന്നിധ്യം ഇല്ല എന്നും ഉറപ്പു വരുത്തണം.

2)സ്‌കൂളുകളില്‍ സാനിറ്റൈസര്‍, തെര്‍മല്‍ സ്‌കാനര്‍, ഓക്‌സിമീറ്റര്‍ എന്നിവ ഉണ്ടെന്ന് ഉറപ്പുവരുത്തണം. അധ്യാപകര്‍ക്ക് ഓരോ ക്ലാസിന്റെയും ചുമതല നല്‍കണം

3)27ന് പിടിഎ യോഗം ചേര്‍ന്ന് ക്രമീകരണം വിലയിരുത്തണം. യോഗത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികളെ പങ്കെടുപ്പിക്കണം. ഉച്ച ഭക്ഷണം പാചകം ചെയ്യാനും വിതരണം ചെയ്യാനുമുള്ള ചുമതല നിശ്ചയിക്കണം.

4)കുട്ടികള്‍ക്ക് ഹോമിയോ പ്രതിരോധ മരുന്നു കൊടുക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തണം.

5)കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു കൊണ്ട് വിദ്യാര്‍ത്ഥികളെ വരവേല്‍ക്കാന്‍ ഓരോ സ്‌കൂളിലും സംവിധാനമുണ്ടാകണം. സ്‌കൂളിന്റെ പ്രധാന കവാടത്തില്‍ നിന്ന് അധ്യാപകരും തദ്ദേശസ്ഥാപന പ്രതിനിധികളും കുട്ടികളെ വരവേല്‍ക്കണം. സ്‌കൂള്‍ അന്തരീക്ഷം ആഹ്ലാദകരവും ആകര്‍ഷണീയവും ആക്കാനുള്ള ക്രമീകരണം ഉണ്ടാകണം.

6)27ന് പി ടി എ യുടെ നേതൃത്വത്തില്‍ രക്ഷകര്‍ത്താക്കളുടെ യോഗങ്ങള്‍ ചേരണം. 27ന് തന്നെ സ്‌കൂളില്‍ ഹെല്‍പ്പ് ലൈന്‍ സജ്ജമാക്കുകയും മേല്‍നോട്ടത്തിന് ഉത്തരവാദിത്തപ്പെട്ട വ്യക്തികളെ ചുമതലപ്പെടുത്തുകയും വേണം. സ്‌കൂളിന്റെ പരിധിയില്‍പ്പെട്ട പോലീസ് സ്റ്റേഷനുമായി ഹെഡ്മാസ്റ്റര്‍മാരും പ്രിന്‍സിപ്പല്‍മാരും ആശയവിനിമയം നടത്തണം.

7)സ്‌കൂളുകള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ഫിറ്റ്‌നസ് ലഭിക്കാത്ത സ്‌കൂളുകളിലെ കുട്ടികളെ അടുത്തുള്ള സ്‌കൂളില്‍ പഠിപ്പിക്കാന്‍ ആകുമോ എന്ന് പരിശോധിക്കണം.

Leave a comment

Your email address will not be published. Required fields are marked *