വലിയതുറ: വിനോദ സഞ്ചാരികളുടെ ഇഷ്ടസ്ഥലമായിരുന്നു വലിയതുറ കടല്പാലം. അടിയന്തരമായി സംരക്ഷണമൊരുക്കിയിെല്ലങ്കില് പാലം ഓര്‍മയായി മാറുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. വരുന്ന കാലവര്‍ഷത്തില്‍ ശക്തമായി കടലാക്രമണമുണ്ടായാല്‍ പാലം കൂടുതല്‍ അപകടകരമായ അവസ്ഥയിലേക്ക് പോകും. നിലവില്‍ കടല്‍പാലത്തിന് വിള്ളല്‍ വീണ് കടലിലേക്ക് താഴ്ന്നുനില്‍ക്കുന്ന അവസ്ഥയാണ്. ഭാരത്തിന് അനുസരിച്ച് പാലത്തിന് അടിഭാഗത്തുനിന്ന് ബലം നല്‍കിയിരുന്ന തൂണുകള്‍ കടലിലേക്ക് കൂടുതലായി താഴ്ന്നുകൊണ്ടിരിക്കുകയാണ്.
സൂനാമിയും ഓഖിയും തീരത്ത് ദുരിതം വിതച്ചപ്പോള്‍ പിടിച്ചു നിന്ന പാലം പിന്നീടുണ്ടായ കടലേറ്റത്തില്‍ കരയുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടു. ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പിെന്റ കീഴില്‍ ലക്ഷങ്ങള്‍ മുടക്കിയാണ് നവീകരണപ്രവര്‍ത്തനങ്ങള്‍ നടന്നത്. പാലത്തിെന്റ അടിഭാഗത്തെ ശോച്യാവസ്ഥ തുറന്നുകാട്ടി നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിെയങ്കിലും ഇത് ശരിയാക്കാന്‍ അധികൃതര്‍ തയാറായില്ല. വലിയതുറയില്‍ ആദ്യമുണ്ടായിരുന്ന ഇരുമ്ബുപാലം 1947കപ്പല്‍ ഇടിച്ച് തകര്‍ന്നതിനെ തുടര്‍ന്നാണ് ഇന്ന് കാണുന്ന പുതിയ പാലം നിര്‍മിച്ചത്.
1947 നവംബര്‍ 23ന് വലിയതുറയില്‍ ചരക്കുകപ്പല്‍ അടുക്കുമെന്ന വിവരത്തെ തുടര്‍ന്ന് കപ്പലിനെ സ്വീകരിക്കാന്‍ നാട്ടുകാരും തുറമുഖ തൊഴിലാളികളുമുള്‍പ്പെടെ നിരവധിപേരാണ് എത്തിയിരുന്നത്. കടല്പാലം ലക്ഷ്യമാക്കി കുതിച്ചുവന്ന ‘എസ്.എസ്.പണ്ഡിറ്റ്‘എന്ന ചരക്കു കപ്പല്‍ കടല്‍തിരമാലകള്‍ക്കിടയില്‍ നിയന്ത്രണംവിട്ട് പാലത്തില്‍ വന്നിടിക്കുകയും പാലം നടുവേ മുറിഞ്ഞ് നൂറുക്കണക്കിന് സ്ത്രീകളും കുട്ടികളുമായി നിരവധി പേര് കടലില്‍ നിലംപൊത്തുകയും ചെയ്തു.
അഞ്ച് മൃതദേഹങ്ങളാണ് സര്‍ക്കാര്‍ കണക്കിന്‍പ്രകാരം ലഭിച്ചത്. എന്നാല്‍, മരണസംഖ്യ ഇന്നും തര്‍ക്കമറ്റതായി അവശേഷിക്കുന്നു. അന്നത്തെ ഇരുമ്ബുപാലം തകര്‍ന്നതോടെ നൂറ്റാണ്ടുകളായി വലിയതുറയിലുണ്ടായിരുന്ന കയറ്റിറക്കുമതി സ്തംഭിക്കുകയും കച്ചവടം കൊച്ചിയിേലക്ക് പോകുകയും ചെയ്തു. പിന്നീട്, 1956 ഒക്ടോബറില്‍ 1.10 കോടി രൂപ ചെലവില്‍ 703 അടി നീളത്തിലും 24 അടി വീതിയിലും പാലം നിര്‍മിച്ചു.
പദ്ധതികള്‍ കടലാസിലൊതുങ്ങി
വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഇംഗ്ലണ്ടിലെ ബ്രൈട്ടണ് വെസ്റ്റ് പാലത്തിന് അവിടത്തെ സര്‍ക്കാര്‍ പുതുജീവന്‍ കൊടുത്ത് ഏറ്റവും വലിയ വരുമാനമാര്‍ഗമാക്കി മാറ്റിയിരുന്നു. ഇത് മുന്‍നിര്‍ത്തി വലിയതുറ പാലം നവീകരണത്തിനായി പ്രഖ്യാപിച്ച പദ്ധതികള്‍ ഇന്നും അവതാളത്തിലാണ്. ബ്രൈട്ടണ് പാലത്തിന് 1975ല്‍ നടന്ന രണ്ടു തീപിടിത്തങ്ങളും തുടര്‍ച്ചയായ മഞ്ഞുവീഴ്ചയും മൂലം കേടുപാടുകള്‍ പറ്റി. അപകടാവസ്ഥയിലായ പാലം താല്‍ക്കാലികമായി അടച്ചുപൂട്ടി.
പിന്നീട്, തകര്‍ന്നുകിടന്ന ഒരു കടല്പാലം മാത്രമായിരുന്നു ബ്രൈട്ടണ് വെസ്റ്റ്. വര്‍ഷങ്ങള്‍ക്കിപ്പുറം സായിപ്പിെന്റ ബുദ്ധി പ്രവര്‍ത്തിച്ചു. 1986ല്‍ പഴയ പാലത്തിെന്റ സൗന്ദര്യം ചോരാതെ അതിനെ ബലപ്പെടുത്തി. സഞ്ചാരികളെ ആകര്‍ഷിക്കാനായി ഒന്നാന്തരം ടൂറിസ്റ്റ് സെന്റര്തുറന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വൈകുന്നേരങ്ങള്‍ ചെലവഴിക്കാന്‍ പറ്റുന്ന ടൂറിസ്റ്റ് വില്ലേജ് തുറന്നു. ഇതോടെ, പാലത്തില്‍ എത്തുന്ന സഞ്ചാരികളുടെ എണ്ണം വര്‍ധിച്ചു, ഒപ്പം വരുമാനവും.
ഈ മാതൃകമുന്‍ നിര്‍ത്തി വലിയതുറ പാലത്തിെന്റ തകര്‍ന്ന ഭാഗങ്ങള്‍ നവീകരിക്കാനുള്ള പദ്ധതികള്‍ തുറമുഖ വകുപ്പ് പ്രഖ്യാപിച്ചെങ്കിലും ഫലം കണ്ടില്ല. 2007ല്‍ ഹാര്‍ബര്‍ എന്‍ജിനീയറിങ് ഡിപ്പാര്‍ട്ട്മെന്റ് പാലത്തിെന്റ പുനര്‍നിര്‍മാണം പ്രഖ്യാപിച്ചിരുന്നെങ്കിലും പദ്ധതി ഫയലില്‍ ഉറങ്ങി. പിന്നീട്, 19.5 കോടിയുടെ പുതിയ നവീകരണ പദ്ധതി പ്രഖ്യാപനവും നടന്നെങ്കിലും ഫലത്തില്‍ അതും കടലാസിലൊതുങ്ങി.