എൽ.ഡി.എഫിൽ പ്രതിപക്ഷ ഉപനേതാവ് പദവിയെച്ച ചൊല്ലിയുള്ള തർക്കം കൂടുതൽ രൂക്ഷമാകുന്നു. പിണറായി വിജയനുമായി ഈ വിഷയത്തിൽ നേരിട്ട് ചർച്ചയ്ക്ക് ഇല്ലെന്ന നിലപാടിലാണ് സിപിഐ നേതൃത്വം. ഇന്നലെ ചേർന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണ് ഇതുസംബന്ധിച്ച കടുത്ത നിലപാടുകൾ ഉയർന്നുവന്നത്.
പ്രതിപക്ഷ ഉപനേതൃപദവി ഘടകകക്ഷികൾക്ക് കൂടി അവകാശപ്പെട്ടതാണെന്നും, എന്നാൽ സിപിഎം ഏകപക്ഷീയമായി തീരുമാനം എടുത്തുവെന്നുമാണ് സിപിഐയുടെ പ്രധാന ആക്ഷേപം. പിണറായി വിജയന്റെ ശൈലിയും മുന്നണി മര്യാദകൾ പാലിക്കാത്ത സമീപനവും അംഗീകരിക്കാനാകില്ലെന്ന് ഇന്നലെ ചേർന്ന യോഗത്തിൽ വിമർശനം ഉയർന്നു. മുന്നണിയിലെ പ്രമുഖ ഘടകകക്ഷിയായ സിപിഐയുടെ ഈ കടുംപിടുത്തം ഇടതുമുന്നണിയിൽ വലിയ രാഷ്ട്രീയ പ്രതിസന്ധിക്കാണ് വഴിവെച്ചിരിക്കുന്നത്.
വിഷയത്തിൽ വിട്ടുവീഴ്ച ചെയ്യേണ്ടതില്ലെന്നും, ഉപനേതൃപദവിയിലെ അവകാശവാദത്തിൽ ഉറച്ചുനിൽക്കാനുമാണ് പാർട്ടി തീരുമാനം. മുന്നണിയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കാൻ തയ്യാറാകാതെ സിപിഎം ഏകപക്ഷീയമായി മുന്നോട്ട് പോകുന്നതിനെതിരെ ദേശീയ നേതൃത്വത്തിന്റെ ഇടപെടൽ തേടാനും സിപിഐ ആലോചിക്കുന്നുണ്ട്. മുന്നണിക്ക് അകത്ത് ചർച്ചകൾ നടക്കാതെ വ്യക്തിപരമായ തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് സിപിഐ ഇപ്പോൾ. ഭരണപക്ഷവും പ്രതിപക്ഷവും സജീവമായിരിക്കുന്ന ഘട്ടത്തിൽ മുന്നണിയിലെ ഈ തുറന്ന പോര് രാഷ്ട്രീയ കേരളത്തിൽ വലിയ ചർച്ചയായി മാറിയിട്ടുണ്ട്.