തമിഴ്നാട് നിയമസഭയില്‍ മുന്‍ മുഖ്യമന്ത്രിയും ഡി.എം.കെ. നേതാവുമായ എം. കരുണാനിധിയെക്കുറിച്ചുള്ള പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് മുഖ്യമന്ത്രി സി. ജോസഫ് വിജയ്.
ഇന്നലെ നിയമസഭയിൽ നടന്ന ചർച്ചയ്ക്കിടെയായിരുന്നു സംഭവം. ആരോഗ്യ-വരു വകുപ്പുകളുടെ ഗ്രാന്റുകൾക്കായുള്ള ചർച്ചയിൽ സംസാരിക്കവെ, സംസ്ഥാന വനംവകുപ്പ് മന്ത്രി ആർ.വി. രഞ്ജിത് കുമാർ മുൻ മുഖ്യമന്ത്രി എം. കരുണാനിധിയുടെ പേര് ഔദ്യോഗിക ആദരസൂചകങ്ങളോ ബഹുമതിയോ ഇല്ലാതെ പരാമർശിച്ചത് സഭയിൽ വലിയ പ്രതിഷേധത്തിന് കാരണമായി. പരമ്പരാഗതമായി ഡി.എം.കെ. സ്ഥാപകനായ കരുണാനിധിയെ ‘കലൈഞ്ജർ’ എന്നോ മുൻ മുഖ്യമന്ത്രി എന്നോ ആദരവോടെ അഭിസംബോധന ചെയ്യണമെന്ന നിയമസഭാ മര്യാദ മന്ത്രി ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷമായ ഡി.എം.കെ. അംഗങ്ങൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.
സഭയിൽ ബഹളം രൂക്ഷമായതിനെത്തുടർന്ന് മന്ത്രിയുടെ പ്രസംഗം തടഞ്ഞുകൊണ്ട് മുഖ്യമന്ത്രി വിജയ് പെട്ടെന്ന് ഇടപെടുകയായിരുന്നു. മുൻ നേതാക്കളെയും അവരുടെ പദവികളെയും സഭയുടെ മാന്യതയേയും മാനിക്കേണ്ടതുണ്ടെന്നും, മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായത് തെറ്റായ പരാമർശമാണെന്നും മുഖ്യമന്ത്രി സമ്മതിച്ചു. “അത് തെറ്റ്, അദ്ദേഹത്തിന് വേണ്ടി ഞാൻ മാപ്പ് ചോദിക്കുന്നു” എന്ന് വ്യക്തമാക്കിയ വിജയ്, പ്രതിപക്ഷത്തിന്റെ എതിർപ്പുകളെ ശമിപ്പിക്കുകയും സഭയിലെ അന്തരീക്ഷം ശാന്തമാക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ ഈ പെട്ടെന്നുള്ള ഇടപെടൽ സഭയിലെ പിരിമുറുക്കം ഒഴിവാക്കാനും ഭരണ-പ്രതിപക്ഷ തർക്കങ്ങൾക്ക് താല്‍ക്കാലിക വിരാമമിടാനും സഹായിച്ചു.