കാപ്പാ (KAAPA) കേസിൽ ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗൺസിലർ ആർ. സുഗതന്റെ അവധി അപേക്ഷയിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെയും വകുപ്പ് സെക്രട്ടറിയുടെയും നിർദ്ദേശങ്ങൾ മറികടന്ന് അനുകൂല കത്ത് നൽകിയ സംഭവത്തിൽ തദ്ദേശ വകുപ്പ് അണ്ടർ സെക്രട്ടറി ഡോ. ചിത്ര പി. അരുണിമയെ സർക്കാർ സസ്‌പെൻഡ് ചെയ്തു. പൊതുഭരണ വകുപ്പ് സെക്രട്ടറിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
വിയ്യൂർ സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിൽ കഴിയുന്ന സുഗതൻ, കോർപ്പറേഷൻ കൗൺസിൽ യോഗങ്ങളിൽ തുടർച്ചയായി പങ്കെടുക്കാത്തതിനെത്തുടർന്ന് അംഗത്വം നഷ്ടപ്പെടാതിരിക്കാൻ ജയിൽ സൂപ്രണ്ട് മുഖേന മേയർ വി.വി. രാജേഷിന് അവധി അപേക്ഷ നൽകിയിരുന്നു. ഈ ഫയൽ പരിശോധിച്ച തദ്ദേശ വകുപ്പ് മന്ത്രിയും വകുപ്പ് സെക്രട്ടറിയും സുഗതന് യാതൊരുവിധ ആനുകൂല്യങ്ങളും നൽകാൻ കഴിയില്ലെന്ന് വ്യക്തമാക്കി അപേക്ഷ തള്ളിയിരുന്നു.
എന്നാൽ, ഈ ഔദ്യോഗിക നിർദ്ദേശങ്ങൾ പൂർണ്ണമായും അവഗണിച്ച് കെ.എ.എസ്. (KAS) ഉദ്യോഗസ്ഥയായ ചിത്ര പി. അരുണിമ ഫയലിൽ ദുരുദ്ദേശ്യത്തോടെ മാറ്റങ്ങളും കൂട്ടിച്ചേർക്കലുകളും വരുത്തുകയായിരുന്നു. അപേക്ഷ നിയമപരമായി വോട്ടിനിടാമെന്നും അവധിക്ക് അർഹതയുണ്ടെന്നും കാണിച്ച് അവർ ആഭ്യന്തര വകുപ്പിന് അനുകൂല റിപ്പോർട്ട് കൈമാറി. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര വകുപ്പ് അനുമതി നൽകിയതും, തുടർന്ന് മേയർ കൗൺസിലർക്ക് ആറു മാസത്തെ അവധി അനുവദിച്ചതും.
ഒരു കാപ്പാ പ്രതിക്ക് നിയമപരമായി അർഹതയില്ലാത്ത ആനുകൂല്യങ്ങൾ നേടിക്കൊടുക്കാൻ ഉദ്യോഗസ്ഥ നടത്തിയ ഈ നീക്കം ഗുരുതരമായ ചട്ടലംഘനവും അധികാര ദുർവിനിയോഗവുമാണെന്ന് സർക്കാർ വിലയിരുത്തി. തുടർന്നാണ് അടിയന്തര അന്വേഷണത്തിന് ഉത്തരവിടുകയും ചിത്ര പി. അരുണിമയെ സർവീസിൽനിന്ന് സസ്‌പെൻഡ് ചെയ്യുകയും ചെയ്തത്. ഉദ്യോഗസ്ഥയുടെ ഭാഗത്തുനിന്നുണ്ടായ ഈ നടപടിക്ക് പിന്നിൽ വൻതോതിലുള്ള രാഷ്ട്രീയ-ഗൂഢാലോചനകൾ നടന്നിട്ടുണ്ടോയെന്ന കാര്യം സർക്കാർ ഗൗരവമായി പരിശോധിച്ചുവരികയാണ്.