Blog Post

Karanavars > News > latest news > നാലുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം ടെലികോം കമ്ബനികളുടെ മൊബൈല്‍ നിരക്കുകളില്‍ 40 ശതമാനം വര്‍ധന

നാലുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം ടെലികോം കമ്ബനികളുടെ മൊബൈല്‍ നിരക്കുകളില്‍ 40 ശതമാനം വര്‍ധന

മുംബൈനാലുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം രാജ്യത്തെ ടെലികോം കമ്ബനികള്‍ മൊബൈല്‍ ഫോണ്‍ നിരക്കുകള്‍ കൂട്ടി. വിപണിയിലെ കിടമത്സരത്തിന്റെ ഭാഗമായി നിരക്കു കുറയ്‌ക്കേണ്ടിവന്നതുകാരണം വന്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയതോടെയാണ് നിരക്കു കൂട്ടാന്‍ നിര്‍ബന്ധിതരായത്.

ശരാശരി 40 ശതമാനമാണു വര്‍ധന. വോഡഫോണ്‍ ഐഡിയ, എയര്‍ടെല്‍ കമ്ബനികളുടെ നിരക്കുവര്‍ധന ചൊവ്വാഴ്ചയും റിലയന്‍സ് ജിയോയുടേത് വെള്ളിയാഴ്ചയും പ്രാബല്യത്തില്‍വരും. പൊതുമേഖലാ സ്ഥാപനമായ ബി എസ് എന്‍ എലും ഉടന്‍ വര്‍ധന പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്.

ടെലികോം റെഗുലേറ്ററി അതോറിറ്റി നല്‍കിയ നിര്‍ദേശത്തിലാണ് ടെലികോം കമ്ബനികളുടെ നിലനില്‍പ്പ് പരിഗണിച്ച്‌ നിരക്കുകൂട്ടല്‍ നടപ്പിലാക്കാന്‍ ജിയോയും തീരുമാനിച്ചത്അതോടെ നിലനില്‍പ്പുതന്നെ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തിലായതാണ് പൊതുമേഖലാ സ്ഥാപനമായ ബി എസ് എന്‍ എല്‍ ഇതേപാത പിന്തുടരുന്നത്.

സൗജന്യ വോയ്സ് കോളും പരിധിയില്ലാത്ത ഡേറ്റയുമായി 2016 സെപ്റ്റംബറില്‍ റിലയന്‍സ് ജിയോ രംഗത്തുവന്നതോടെയാണ് മറ്റു കമ്ബനികളും നിരക്കു കുറയ്ക്കാന്‍ നിര്‍ബന്ധിതരായത്. മത്സരത്തെത്തുടര്‍ന്ന് നഷ്ടം പെരുകിയപ്പോള്‍ ചെറു കമ്ബനികള്‍ അപ്രത്യക്ഷമാവുകയോ മറ്റു കമ്ബനികളില്‍ ലയിക്കുകയോ ചെയ്തു. അന്നു രണ്ടു കമ്ബനികളായിരുന്ന ഐഡിയയും വോഡഫോണും ലയിച്ച്‌ ഒന്നായി.

എയര്‍ടെല്‍ സുനില്‍ ഭാരതി മിത്തലിന്റെ ഉടമസ്ഥതയിലുള്ള എയര്‍ടെല്‍ പ്രീപെയ്ഡ് നിരക്കില്‍ 42 ശതമാനംവരെ കൂട്ടി. വിവിധ പ്ലാനുകളില്‍ ഉപഭോക്താവ് ദിവസം 50 പൈസമുതല്‍ 2.85 രൂപവരെ അധികം നല്‍കേണ്ടിവരുമെന്ന് കമ്ബനി ഞായറാഴ്ച അറിയിച്ചു.

വോഡഫോണ്‍ ഐഡിയ ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ഐഡിയയും ബ്രിട്ടീഷ് ടെലികോം കമ്ബനിയായ വോഡഫോണും ലയിച്ചുണ്ടായ വോഡഫോണ്‍ ഐഡിയയുടെ വിവിധ പ്ലാനുകളില്‍ 20 ശതമാനംമുതല്‍ 40 ശതമാനംവരെ നിരക്ക് കൂടും. മറ്റു കമ്ബനികളുടെ നെറ്റ് വര്‍ക്കുകളിലേക്കുള്ള കോളിന് മിനിറ്റിന് ആറുപൈസ ഈടാക്കും. ഫലത്തില്‍ ശരാശരി 42 ശതമാനം വര്‍ധനവരും.

റിലയന്‍സ് ജിയോ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ജിയോയില്‍ വിവിധ പ്ലാനുകളില്‍ ശരാശരി 40 ശതമാനം വര്‍ധനയാണുണ്ടാവുക. ഡിസംബര്‍ ആറിനു പ്രാബല്യത്തിലാകും. നിരക്കുവര്‍ധനകാരണം ഉപഭോക്താക്കളെ നഷ്ടപ്പെടുന്നത് തടയാന്‍ 300 ശതമാനം അധിക ആനുകൂല്യങ്ങള്‍ നല്‍കുമെന്നും അറിയിച്ചു.

നിരക്കു കുറയ്ക്കുന്നതിനുമുമ്ബ് 2015 സാമ്ബത്തികവര്‍ഷം കമ്ബനികള്‍ക്ക് ഒരു ഉപഭോക്താവില്‍നിന്ന് ശരാശരി 174 രൂപ കിട്ടിയിരുന്നെന്നാണ് കണക്കാക്കുന്നത്. ഉപഭോഗം കുതിച്ചുയര്‍ന്നിട്ടും ഇപ്പോള്‍ ശരാശരി 113 രൂപ മാത്രമാണ് ഒരാളില്‍നിന്നു കിട്ടുന്നത്. നിലവില്‍ ഒരു ജി ബി ഡേറ്റയ്ക്ക് ശരാശരി എട്ടുരൂപയാണ് ഇന്ത്യയിലെ കമ്ബനികള്‍ ഈടാക്കുന്നത്.

Leave a comment

Your email address will not be published. Required fields are marked *