കണ്ണൂരിലെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ ശമ്പള വർദ്ധനവും തൊഴിൽ അവകാശങ്ങളും ഉന്നയിച്ച് നടത്തിവന്ന 60 ദിവസം നീണ്ട നീണ്ട സമരം ഒത്തുതീർപ്പായി. സമരത്തിന്റെ ഭാഗമായിരുന്ന ആറാമത്തെ ആശുപത്രിയായ കണ്ണൂർ തളാപ്പിലെ കൊയിലി ആശുപത്രി മാനേജ്‌മെന്റ് കൂടി കരാർ പത്രികയിൽ ഒപ്പിട്ടതോടെയാണ് പ്രതിസന്ധിക്ക് പൂർണ പരിഹാരമായത്. ഇന്ത്യൻ നഴ്‌സസ് അസോസിയേഷൻ (INA) നേതൃത്വത്തിൽ നടന്ന സമരം ഇതോടെ ഔദ്യോഗികമായി അവസാനിച്ചു.
കഴിഞ്ഞ രണ്ട് മാസമായി കണ്ണൂർ നഗരത്തിലെ ആറ് പ്രമുഖ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ മിനിമം വേതനം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ശക്തമായ സമരത്തിലായിരുന്നു. ഇതിൽ അഞ്ച് ആശുപത്രികൾ നേരത്തെ തന്നെ മാനേജ്‌മെന്റുകളുമായി ധാരണയിലെത്തി കരാറിൽ ഒപ്പിട്ടിരുന്നു. എന്നാൽ, കൊയിലി ആശുപത്രി മാനേജ്‌മെന്റ് മാത്രം കരാറിൽ ഒപ്പിടാൻ വിസമ്മതിച്ചത് സമരത്തെ വീണ്ടും നീട്ടിക്കൊണ്ടുപോയി.
കൊയിലി ആശുപത്രി മാനേജ്‌മെന്റിന്റെ കടുത്ത നിലപാടിനെതിരെ നഴ്‌സുമാർ രാപ്പകൽ സമരം ശക്തമാക്കിയിരുന്നു. സമരപ്പന്തലിൽ ‘കഞ്ഞിവെപ്പ്’ ഉൾപ്പെടെയുള്ള പ്രതീകാത്മക പ്രതിഷേധങ്ങൾ നടന്നു. ഇതിനിടെ, കഴിഞ്ഞ ദിവസം ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. പി.കെ. ഗംഗാധരൻ നായരും സമരക്കാരായ നഴ്‌സുമാരും തമ്മിൽ ഉന്തുംതള്ളുമുണ്ടായത് ആശുപത്രി പരിസരത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. സമരം ഒത്തുതീർപ്പാക്കാത്തതിനെതിരെ യൂത്ത് ലീഗ്, യൂത്ത് കോൺഗ്രസ് തുടങ്ങിയ യുവജന സംഘടനകൾ പ്രതിഷേധ മാർച്ച് നടത്തുകയും ജനകീയ ഇടപെടലുകൾ ശക്തമാവുകയും ചെയ്തിരുന്നു.
ഒടുവിൽ മാനേജ്‌മെന്റ് നഴ്‌സുമാരുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കാൻ തയ്യാറായതോടെയാണ് തർക്കങ്ങൾ അവസാനിച്ചത്. കരാർ പ്രകാരം നഴ്‌സുമാർക്ക് മിനിമം വേതനം നടപ്പിലാക്കാനും കുടിശ്ശിക അഞ്ച് ഗഡുക്കളായി നൽകാനും ധാരണയായി. ആരോഗ്യമേഖലയിൽ വലിയ ആശങ്ക ഉയർത്തിയ ഒരു നീണ്ട സമരപരമ്പരയ്ക്കാണ് ഇതോടെ വിരാമമായിരിക്കുന്നത്.
കണ്ണൂരിലെ സ്വകാര്യ ആശുപത്രി മേഖലയിൽ നഴ്‌സുമാരുടെ ഈ വിജയം മറ്റ് മേഖലകളിലെ തൊഴിലാളികൾക്കും വലിയ ആവേശം പകരുന്ന ഒന്നാണ്. നഴ്‌സുമാരുടെ കൂട്ടായ പ്രവർത്തനവും ശക്തമായ സമരമുറകളുമാണ് ഒടുവിൽ മാനേജ്‌മെന്റിനെ അനുരഞ്ജനത്തിന് പ്രേരിപ്പിച്ചത്. ഈ ഒത്തുതീർപ്പ് കണ്ണൂരിലെ ആരോഗ്യമേഖലയിൽ സമാധാനപരമായ അന്തരീക്ഷം തിരിച്ചുകൊണ്ടുവരുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.