കാസർകോട് ഗവ. ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ ഒമ്പതുവയസ്സുകാരൻ ദാരുണമായി മരിച്ച സംഭവം നാടിനെ നടുക്കി. ബേഡകം സ്വദേശി അഷ്റഫ്-ബുഷറ ദമ്പതികളുടെ മകൻ മുഹമ്മദ് ഇയാസ് (9) ആണ് മരിച്ചത്. ഉദരസംബന്ധമായ അസുഖത്തിന് ചികിത്സ തേടി ആശുപത്രിയിലെത്തിയ കുട്ടിയെ ബുധനാഴ്ച രാവിലെയാണ് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയത്.
എന്നാൽ, ശസ്ത്രക്രിയയ്ക്ക് പിന്നാലെ കുട്ടി മരണപ്പെട്ടതോടെ ആശുപത്രി അധികൃതർക്ക് നേരെ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കൾ രംഗത്തെത്തി. സർക്കാർ ആശുപത്രിയിൽ സൗജന്യമായി ലഭിക്കേണ്ട സേവനമായ അനസ്തേഷ്യ നൽകുന്നതിനായി തങ്ങളിൽ നിന്നും പണം ഈടാക്കിയെന്ന് കുട്ടിയുടെ പിതാവ് ആരോപിക്കുന്നു. പണം നൽകിയ ശേഷമാണ് ശസ്ത്രക്രിയ തുടങ്ങിയതെന്നും, ഇത് വലിയ ദുരൂഹതയ്ക്ക് വഴിവെക്കുന്നതായും കുടുംബം പറയുന്നു.
സംഭവത്തിൽ ഗുരുതരമായ ചികിത്സാ പിഴവുണ്ടായെന്നും ബന്ധുക്കൾ ആരോപിക്കുന്നു. ശസ്ത്രക്രിയയ്ക്കിടെ കുട്ടിക്കു ഹൃദയാഘാതം ഉണ്ടായതായാണ് ഡോക്ടർമാർ അറിയിച്ചത്. എന്നാൽ, കുട്ടി മരിച്ച വിവരം തങ്ങളെ കൃത്യസമയത്ത് അറിയിക്കുന്നതിൽ അധികൃതർ വീഴ്ച വരുത്തിയെന്നും, അവസാന നിമിഷം വരെ ആരോഗ്യനില തൃപ്തികരമാണെന്നാണ് പറഞ്ഞിരുന്നതെന്നും ബന്ധുക്കൾ ആരോപിക്കുന്നു. മരണവാർത്ത പുറത്തുവന്നതോടെ ആശുപത്രിയിൽ വൻ പ്രതിഷേധം ഉയർന്നു.
സംഭവത്തിൽ കാസർകോട് ടൗൺ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടും മെഡിക്കൽ രേഖകളും പരിശോധിച്ച ശേഷം മാത്രമേ മരണകാരണത്തിൽ അന്തിമ വ്യക്തത വരികയുള്ളൂവെന്ന് അധികൃതർ അറിയിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരം ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റി. കുണ്ടംകുഴി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു മുഹമ്മദ് ഇയാസ്. ഈ സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നുമാണ് കുടുംബത്തിന്റെയും നാട്ടുകാരുടെയും ആവശ്യം.