Blog Post

Karanavars > News > Keralam > യുപിയില്‍ താനാണ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്ന് പ്രിയങ്കാ ഗാന്ധി

യുപിയില്‍ താനാണ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്ന് പ്രിയങ്കാ ഗാന്ധി

ന്യൂഡെല്‍ഹി: ( 21.01.2022) അടുത്ത മാസം നടക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി താനാണെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വധേര.

യുപിയിലെ യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കുന്ന പ്രകടനപത്രിക പുറത്തിറക്കിയ ശേഷമാണ് ഇക്കാര്യം വ്യക്തമാക്കിയത്. യോഗി ആദിത്യനാഥ് ബിജെപിയെയും അഖിലേഷ് യാദവ് സമാജ്വാദി പാര്‍ടിയേയും നയിക്കുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരാണെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ യുപി കോണ്‍ഗ്രസ് പാര്‍ടിയില്‍ വേറെ ഏതെങ്കിലും മുഖം കാണുന്നുണ്ടോ? എന്ന് പ്രിയങ്ക ചോദിച്ചു. ഇതുവരെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനിന്നിരുന്ന താന്‍ ഇപ്പോള്‍ തയ്യാറാണെന്ന സൂചനയാണ് പ്രിയങ്ക നല്‍കിയത്. ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ നിങ്ങള്‍ക്ക് എന്റെ മുഖം കാണാന്‍ കഴിയും, അല്ലേ?’ എന്ന മറുപടിയാണ് പറഞ്ഞത്.

പ്രിയങ്കയുടെ തെരഞ്ഞെടുപ്പ് അരങ്ങേറ്റത്തെക്കുറിച്ച്‌ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമില്ല. മുഖ്യമന്ത്രിയാകാന്‍ അവര്‍ക്ക് ഒരു നിയമസഭാ സീറ്റില്‍ മത്സരിക്കുകയോ വിജയിക്കുകയോ വേണ്ട. യോഗി ആദിത്യനാഥോ, അഖിലേഷ് യാദവോ ഇതുവരെ ഒരു സംസ്ഥാന തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടില്ല. എന്നിട്ടും യുപി ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ ഒരു സീറ്റ് നേടി ഇരുവരും മുഖ്യമന്ത്രിമാരായി. ഈ വര്‍ഷം അത് മാറും. ആദിത്യനാഥ് ഗോരഖ്പൂരലും അഖിലേഷ് യാദവ് കര്‍ഹാലിലും മത്സരിക്കും. ഉത്തര്‍പ്രദേശില്‍ ബിജെപി അധികാരം നിലനിര്‍ത്തുന്നില്ലെന്ന് ഉറപ്പാക്കാന്‍ തെരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യത്തെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് പ്രിയങ്ക ഒഴിഞ്ഞുമാറി.

2019ല്‍, ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, പാര്‍ടി ആഗ്രഹിക്കുന്നുവെങ്കില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് പ്രിയങ്ക ഗാന്ധി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ പാര്‍ട്ടിയുടെ ചുമതലക്കാരിയായി അവര്‍ നിയമിതയായപ്പോഴായിരുന്നു അത്. റായ്ബറേലിയില്‍ നിന്ന് മത്സരിക്കുമെന്ന അഭ്യൂഹം ഉയര്‍ന്നിരുന്നു.

കോണ്‍ഗ്രസിന്റെ വോടെടുപ്പ് വാഗ്ദാനങ്ങളുടെ അടിസ്ഥാനശിലയായ സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും വേണ്ടിയുള്ള വികസനപ്രവര്‍ത്തനങ്ങളെ കുറിച്ച്‌ പ്രിയങ്ക സംസാരിച്ചു. സമാജ് വാദി പാര്‍ടിയുമായി സഖ്യം ഉണ്ടാക്കേണ്ട സാഹചര്യങ്ങള്‍ ഉണ്ടാകുകയും അങ്ങനെ സംഭവിക്കുകയും ചെയ്താല്‍, അത് പരിഗണിക്കാന്‍ തയ്യാറാണെന്നും അവരുടെ പേരെടുത്ത് പറയാതെ പ്രിയങ്ക വ്യക്തമാക്കി.

Leave a comment

Your email address will not be published. Required fields are marked *