തമിഴ്നാട്ടിൽ സ്ത്രീകളെ കുറിച്ച് സംസാരിക്കുമ്പോൾ മാന്യത പാലിക്കണമെന്നും, അല്ലാത്തതുകൊണ്ടാണ് ഡിഎംകെ (DMK) ഭരണത്തിൽ നിന്ന് പ്രതിപക്ഷത്തേക്ക് പോയതെന്നും തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനും മുഖ്യമന്ത്രിയുമായ സി. ജോസഫ് വിജയ്. ഇന്ന് നിയമസഭയിൽ നടത്തിയ ശക്തമായ പ്രസംഗത്തിലാണ് അദ്ദേഹം ഡിഎംകെയ്ക്കെതിരെ ആഞ്ഞടിച്ചത്.
രാഷ്ട്രീയ വിമർശനങ്ങൾ ആകാം, എന്നാൽ സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള അശ്ലീല പരാമർശങ്ങളും വ്യക്തിപരമായ കടന്നുകയറ്റങ്ങളും ഒരിക്കലും വെച്ചുപൊറുപ്പിക്കില്ലെന്ന് വിജയ് വ്യക്തമാക്കി. തമിഴ്നാട്ടിൽ അടുത്തിടെയായി സ്ത്രീകൾക്കെതിരെ ‘ദ്വയാർത്ഥ പ്രയോഗങ്ങളും’ മോശം പരാമർശങ്ങളും വർധിച്ചുവരികയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജനവിധി മാനിച്ച് ജനങ്ങളെ ബഹുമാനിക്കാൻ പഠിക്കണമെന്നും, സ്ത്രീകൾക്കെതിരെയുള്ള ഇത്തരം മോശം പ്രവണതകളാണ് ഡിഎംകെയെ പ്രതിപക്ഷ നിരയിലെത്തിച്ച പ്രധാന കാരണങ്ങളിലൊന്ന് എന്നും അദ്ദേഹം തുറന്നടിച്ചു.
പോലീസ് വകുപ്പിന്റെ ഗ്രാൻഡിനുള്ള ചർച്ചയ്ക്ക് മറുപടി പറയവെയായിരുന്നു വിജയുടെ ഈ നിർണായക പ്രതികരണം. ഡിഎംകെ നേതാക്കളുടെ ഭാഗത്തുനിന്ന് മുൻപ് ഉണ്ടായ ചില വിവാദ പരാമർശങ്ങളുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ ഈ കടുത്ത നിലപാട്. രാഷ്ട്രീയ എതിർപ്പുകൾക്കപ്പുറം പൊതുസമൂഹത്തിൽ സ്ത്രീകൾക്ക് അർഹമായ സുരക്ഷയും ആദരവും ഉറപ്പാക്കുമെന്നും വിജയ് സഭയിൽ ആവർത്തിച്ചു.