ബിഗ് ബോസ് താരവും രാഷ്ട്രീയ പ്രവർത്തകനുമായ ഡോ. റോബിൻ രാധാകൃഷ്ണനും ഇൻഫ്ലുവൻസറായ വേദ ലക്ഷ്മിയും തമ്മിലുള്ള തർക്കങ്ങൾ പുതിയ വഴിത്തിരിവിലേക്ക്. ഇന്നലെ നടന്ന വാർത്താസമ്മേളനത്തിലും സോഷ്യൽ മീഡിയ വഴിയുമാണ് ഇരുവിഭാഗവും പരസ്പരം ഗുരുതരമായ ആരോപണങ്ങളുമായി രംഗത്തെത്തിയത്. റോബിൻ രാധാകൃഷ്ണൻ മാന്യതയില്ലാത്ത ഭാഷ ഉപയോഗിച്ച് തന്നെ അധിക്ഷേപിച്ചെന്നും, ഹണിട്രാപ്പിൽ പെടുത്തി പണം തട്ടാൻ ശ്രമിച്ചുവെന്നും ആരോചിച്ച് വേദ ലക്ഷ്മിയും കേരള ഫാഷൻ ലീഗ് ഉടമ അഭിൽ ദേവും രംഗത്തെത്തി.
പണം വാങ്ങിയാണ് റോബിൻ രാധാകൃഷ്ണൻ രാഷ്ട്രീയ പാർട്ടിയിൽ ചേർന്നതെന്നും, ഇതിന്റെ തെളിവായി റോബിൻ സംസാരിച്ച വാട്സാപ്പ് ചാറ്റുകളും ഓഡിയോ സന്ദേശങ്ങളും വേദ ലക്ഷ്മി സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു. എന്നാൽ, തനിക്കെതിരായ ഈ പ്രചാരണങ്ങൾക്കും സാമ്പത്തിക ആരോപണങ്ങൾക്കും പിന്നിൽ അഭിൽ ദേവും വേദ ലക്ഷ്മിയുമാണെന്ന് റോബിൻ ആരോപിക്കുന്നു.
തന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയാണ് വീഡിയോകൾ ചിത്രീകരിച്ചതെന്നും, ബ്ലാക്ക് മെയിൽ ചെയ്ത് ലക്ഷക്കണക്കിന് രൂപ തട്ടിയെടുക്കാൻ ശ്രമിച്ചുവെന്നും കാണിച്ച് റോബിൻ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഈ വിവാദം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്. എന്ത് നിയമപരമായ പ്രതിസന്ധികളെയും നേരിടാൻ തയ്യാറാണെന്ന് വ്യക്തമാക്കി ഇരുവിഭാഗവും ഉറച്ചുനിൽക്കുന്നതിനാൽ ഈ വിഷയം വലിയ നിയമപോരാട്ടത്തിലേക്ക് വഴിമാറിയിരിക്കുകയാണ്.