യാത്രക്കാരുടെ സുരക്ഷയും റെയിൽവേ പരിസരത്തെ ശുചിത്വവും മുൻനിർത്തി കർശന ഉത്തരവുമായി ദക്ഷിണ റെയിൽവേ രംഗത്തെത്തി. റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിൽ തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്നവർക്ക് 500 രൂപ പിഴ ഈടാക്കാൻ ഔദ്യോഗികമായി നിർദ്ദേശം നൽകി. ഇന്ന് പുറത്തുവന്ന ഈ പുതിയ ഉത്തരവ് റെയിൽവേ സ്റ്റേഷനുകളിലെ വർദ്ധിച്ചുവരുന്ന തെരുവുനായ ശല്യത്തിന് തടയിടുക ലക്ഷ്യമിട്ടാണ് നടപ്പിലാക്കുന്നത്.
സ്റ്റേഷൻ പ്ലാറ്റ്‌ഫോമുകളിലും പരിസരങ്ങളിലും മൃഗങ്ങൾക്ക് ആഹാരം നൽകുന്നത് വഴി നായ്ക്കളുടെ എണ്ണം പെരുകുന്നതിനും, ഇത് യാത്രക്കാർക്ക്, വിശിഷ്യ കുട്ടികൾക്കും മുതിർന്നവർക്കും ഭയത്തിനും നായകളുടെ കടിയേൽക്കുന്ന അപകടങ്ങൾക്കും കാരണമാകുന്നതായും വ്യാപകമായ പരാതികൾ ഉയർന്നിരുന്നു. സുപ്രീം കോടതിയുടെയും റെയിൽവേ ബോർഡിന്റെയും കർശന മാർഗ്ഗനിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ദക്ഷിണ റെയിൽവേ ഈ കടുത്ത നടപടി സ്വീകരിച്ചിരിക്കുന്നത്.
നിയമം ലംഘിച്ച് സ്റ്റേഷൻ പരിധിയിൽ നായ്ക്കൾക്ക് ഭക്ഷണം നൽകുന്നവരിൽ നിന്ന് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (RPF) ഉം കൊമേഴ്‌സ്യൽ വിഭാഗവും ചേർന്ന് തുക പിഴയായി ഈടാക്കുന്നതാണ്. യാത്രക്കാരുടെ സുരക്ഷിതമായ യാത്രാനുഭവവും സ്റ്റേഷനുകളിലെ ശുചിത്വവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഈ നിയമം കർശനമായി നടപ്പിലാക്കുമെന്നും റെയിൽവേ അധികൃതർ അറിയിച്ചു.