രാജ്യത്ത് വലിയ ചർച്ചകൾക്കും നിയമപോരാട്ടങ്ങൾക്കും വഴിവെച്ച ശബരിമല യുവതീ പ്രവേശന കേസിൽ നിർണായക സുപ്രീം കോടതി വിധി ഒക്ടോബർ ആദ്യവാരത്തിൽ ഉണ്ടായേക്കുമെന്ന് സൂചന. ഇന്നലെ (തിങ്കളാഴ്ച) ക്ഷേത്ര പരിപാലനവുമായി ബന്ധപ്പെട്ട ബോധ്ഗയ കേസ് പരിഗണിക്കുന്നതിനിടയിലാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ഒമ്പതംഗ വിശാല ഭരണഘടനാ ബെഞ്ച് ഇക്കാര്യത്തിൽ വ്യക്തത നൽകിയത്.
ശബരിമല റഫറൻസ് കേസിലെ ഭരണഘടനാപരമായ ചോദ്യങ്ങൾക്കുള്ള മറുപടി മറ്റ് സമാന കേസുകളിലും നിർണായകമാണെന്ന വാദത്തിനിടയിലാണ് ഈ സുപ്രധാന പ്രഖ്യാപനം ഉണ്ടായത്. ശബരിമല വിധിക്ക് ശേഷമേ ബോധ്ഗയ കേസ് പരിഗണിക്കാനാകൂ എന്ന് അഭിഭാഷകൻ കോടതിയെ അറിയിക്കുകയായിരുന്നു. ഈ അഭ്യർത്ഥന പരിഗണിച്ചുകൊണ്ട്, ശബരിമല കേസിലെ വിധി ഒക്ടോബർ ആദ്യവാരം തന്നെ ഉണ്ടാകുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കുകയായിരുന്നു. തുടർന്ന് ബോധ്ഗയ ഹർജി ഒക്ടോബർ ആറാം തീയതിയിലേക്ക് പരിഗണിക്കാൻ മാറ്റുകയും ചെയ്തു.
വർഷങ്ങളായി കേരളവും രാജ്യവും ഉറ്റുനോക്കുന്ന ഒന്നാണ് ശബരിമല യുവതീ പ്രവേശന കേസിലെ അന്തിമ വിധി. മതസ്വാതന്ത്ര്യം, ആരാധനാലയങ്ങളിലെ സ്ത്രീകളുടെ പ്രവേശനാവകാശം, ആചാരങ്ങളും ലിംഗസമത്വവും തമ്മിലുള്ള ഭരണഘടനാപരമായ സംവാദങ്ങൾ എന്നിവയിലെല്ലാം ഈ ഒമ്പതംഗ ബെഞ്ചിന്റെ വിധി ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നാണ് നിയമവിദഗ്ധരുടെ വിലയിരുത്തൽ. ഏതായാലും ഏറെ ആകാംക്ഷയോടെയാണ് കേരളം ഈ ഒക്ടോബർ മാസത്തെ കോടതി വിധിക്കായി കാത്തിരിക്കുന്നത്.