സംസ്ഥാനത്ത് തുടരുന്ന ശക്തമായ മഴക്കെടുതിയിലും ദുരന്തങ്ങളിലും ഇതുവരെ 26 പേർ മരണപ്പെട്ടതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. കൂടാതെ വിവിധ സംഭവങ്ങളിലായി നാല് പേരെക്കൂടി കണ്ടെത്താനുണ്ട്. പ്രകൃതിക്ഷോഭം കേരളത്തിന്റെ വിവിധ ജില്ലകളിൽ കനത്ത നാശനഷ്ടമാണ് വിതച്ചിരിക്കുന്നത്. കൃഷി മേഖലയിൽ മാത്രം 67.44 കോടി രൂപയുടെ നഷ്ടമാണ് ഇതുവരെ കണക്കാക്കിയിട്ടുള്ളത്. ആയിരക്കണക്കിന് കര്‍ഷകരെയും സാധാരണക്കാെയയും ഈ ദുരന്തം നേരിട്ട് ബാധിച്ചിട്ടുണ്ട്.
സ്ഥിതിഗതികൾ അതിരൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ ജനങ്ങൾക്ക് കൈത്താങ്ങായി സർക്കാർ സമഗ്രമായ പുനരധിവാസ പാക്കേജും ധനസഹായവും പ്രഖ്യാപിച്ചു. മഴക്കെടുതിയിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 8 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. അപകടങ്ങളിൽ വീടും സ്ഥലവും പൂർണ്ണമായി നഷ്ടപ്പെടുന്ന കുടുംബങ്ങൾക്ക് പുതിയ ഭൂമി വാങ്ങി വീട് നിർമ്മിക്കുന്നതിനായി 12 ലക്ഷം രൂപ ധനസഹായം നൽകും.
സംസ്ഥാനത്തുടനീളം നൂറുകണക്കിന് ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജീകരിച്ചിട്ടുണ്ട്. പതിനായിരക്കണക്കിന് ആളുകളാണ് നിലവിൽ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി താമസിച്ചിരിക്കുന്നത്. വെള്ളം കയറിയ വീടുകളിൽ തിരികെയെത്തുന്ന കുടുംബങ്ങൾക്ക് അടിയന്തര സഹായമായി 10,000 രൂപയും അനുവദിച്ചിട്ടുണ്ട്. കൃഷിനാശം സംഭവിച്ച കർഷകർക്ക് അർഹമായ നഷ്ടപരിഹാരം വേഗത്തിൽ ലഭ്യമാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. മലയോര, തീരദേശ മേഖലകളിൽ അതീവ ജാഗ്രത തുടരാൻ ദുരന്തനിവാരണ അതോറിറ്റിയുടെ കർശന നിർദ്ദേശമുണ്ട്.