നീണ്ട ആറുമാസത്തെ അനിശ്ചിതത്വങ്ങള്‍ക്കും കാത്തിരിപ്പിനും വിരാമമിട്ട് ദളപതി വിജയ് നായകനായ ‘ജനനായകൻ’ ഒടുവിൽ തിയേറ്ററുകളിൽ എത്തി. ജനുവരിയില്‍ പൊങ്കല്‍ റിലീസായി എത്തേണ്ടിയിരുന്ന ചിത്രം വിവിധ സെൻസര്‍ പ്രതിസന്ധികളും തടസ്സങ്ങളും കാരണം ജൂലൈ 23-ലേക്കാണ് മാറ്റിവെച്ചത്. ഈ നീണ്ട കാത്തിരിപ്പ് ആരാധകർക്കിടയിൽ ചിത്രത്തിന്റെ ആവേശം പതിന്മടങ്ങ് വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്.
കേരളത്തിലും തമിഴ്നാട്ടിലുമായി നിരവധി കേന്ദ്രങ്ങളിൽ പുലര്‍ച്ചെ മുതൽ തന്നെ വന്‍ ആരാധകക്കൂട്ടമാണ് തടിച്ചുകൂടിയിരിക്കുന്നത്. ഫാന്‍സ് ഷോകളും റെക്കോർഡ് അഡ്വാൻസ് ബുക്കിങ്ങും ചിത്രത്തിന് ലഭിച്ചു. സിനിമാ ജീവിതത്തില്‍ ആദ്യമായി ‘എ’ (A) സർട്ടിഫിക്കറ്റ് ലഭിച്ച വിജയ് ചിത്രം കൂടിയാണിത്. സെൻസർ ബോർഡ് ഇടപെടലുകളും റിലീസ് വൈകിയതുമായ വിവാദങ്ങളെല്ലാം ചിത്രത്തിന്മേലുള്ള ഹൈപ്പ് വന്‍തോതില്‍ ഉയര്‍ത്തിയിരുന്നു.
രാഷ്ട്രീയ പ്രാധാന്യമുള്ള കഥാപാത്രവും ശക്തമായ തിരക്കഥയുമാണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്. കേരളത്തിലും തമിഴ്നാട്ടിലും ഒരേപോലെ ഉത്സവഛായയാണ് തിയേറ്റര്‍ പരിസരങ്ങളില്‍ അനുഭവപ്പെടുന്നത്. ദളപതി വിജയ്യുടെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട ചിത്രങ്ങളിലൊന്നായാണ് സിനിമാലോകം ‘ജനനായകനെ’ വിലയിരുത്തുന്നത്. തിയേറ്ററുകളിലെത്തുന്ന ഓരോ ഷോയും ഹൗസ്ഫുൾ ആയി മുന്നേറുമ്പോൾ വിജയ് ആരാധകർ ഈ റിലീസ് ഒരു ചരിത്ര സംഭവമാക്കി മാറ്റിക്കഴിഞ്ഞു.