ഡൽഹിയിൽ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) പ്രഖ്യാപിച്ച ‘ചലോ സൻസദ്’ മാർച്ചിന് ഡൽഹി പോലീസ് അനുമതി നിഷേധിച്ചു. പരീക്ഷാ ക്രമക്കേടുകൾക്കെതിരെയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടും സംഘടിപ്പിച്ച മാർച്ച് കണക്കിലെടുത്ത് തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്.
ന്യൂഡൽഹി ജില്ലയിൽ ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബി.എൻ.എസ്.എസ്) സെക്ഷൻ 163 പ്രകാരം നിരോധനാജ്ഞ നിലവിലുണ്ട്. ജന്തർ മന്തറിലെ നിശ്ചിത സമരസ്ഥലത്തല്ലാതെ അഞ്ചോ അതിലധികമോ ആളുകൾ ഒത്തുചേരുന്നതോ പ്രകടനം നടത്തുന്നതോ കർശനമായി നിരോധിച്ചിട്ടുണ്ടെന്നും, മാർച്ചിന് അനുമതി തേടുകയോ നൽകുകയോ ചെയ്തിട്ടില്ലെന്നും ഡൽഹി പോലീസ് ഔദ്യോഗികമായി വ്യക്തമാക്കി. നിർദ്ദേശം ലംഘിക്കുന്നവർക്കെതിരെ ബി.എൻ.എസ് സെക്ഷൻ 223 പ്രകാരം നിയമനടപടികൾ സ്വീകരിക്കുമെന്നും പോലീസ് മുന്നറിയിപ്പ് നൽകി.
സമരത്തിന്റെ ഭാഗമായി നിരാഹാര സമരം നടത്തിയിരുന്ന കാലാവസ്ഥാ പ്രവർത്തകൻ സോനം വാങ്‌ചുക്കിനെ ആരോഗ്യം വഷളായതിനെ തുടർന്ന് പോലീസ് ബലമായി സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇതിൽ പ്രതിഷേധിച്ചും മാർച്ചിന് പിന്തുണ അറിയിച്ചും സി.ജെ.പി സ്ഥാപകൻ അഭിജിത്ത് ദീപ്‌കെയും പ്രവർത്തകരും ജന്തർ മന്തറിൽ ഒത്തുചേർന്നു. സോനം വാങ്‌ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റിയ നടപടിയെ ‘നിയമവിരുദ്ധ തടങ്കൽ’ എന്ന് അദ്ദേഹം വിശേഷിപ്പിച്ചു. സർക്കാർ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന ആവശ്യത്തിൽ സോനം വാങ്‌ചുക്ക് തന്റെ നിരാഹാര സമരം തുടരുകയാണ്.
പ്രതിഷേധം കണക്കിലെടുത്ത് സെൻട്രൽ സെക്രട്ടേറിയേറ്റ് ഉൾപ്പെടെയുള്ള പ്രധാന മെട്രോ സ്റ്റേഷനുകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ജന്തർ മന്തറിലേക്ക് എത്തുന്നവരെ തടയാൻ ബാരിക്കേഡുകളും പോലീസ് സന്നാഹങ്ങളും വിന്യസിച്ചു. സി.ജെ.പി സമരത്തെ നേരിടാൻ പോലീസ് കല്ലുകൾ നിറച്ച ട്രക്കുകൾ സജ്ജീകരിച്ചിട്ടുണ്ടെന്ന് അഭിജിത്ത് ദീപ്‌കെയും അഭിഭാഷകൻ പ്രശാന്ത് ഭൂഷണും ആരോപിച്ചു. പാർലമെന്റ് മൺസൂൺ സമ്മേളനം ആരംഭിക്കാനിരിക്കെ, പ്രതിഷേധക്കാർ തലസ്ഥാനത്ത് സംഘർഷാവസ്ഥ സൃഷ്ടിക്കുമെന്ന ആശങ്കയിലാണ് പോലീസ് സുരക്ഷ കർശനമാക്കിയത്.