കേസിലെ പ്രധാന പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രിക്ക് അടുത്ത ബന്ധമുണ്ടെന്ന കണ്ടെത്തലിനെത്തുടർന്നാണ് അന്വേഷണ സംഘം വീട്ടിലെത്തി തെളിവുകൾ ശേഖരിച്ചത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട രേഖകളോ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളോ കണ്ടെത്തുകയാണ് പരിശോധനയുടെ പ്രധാന ലക്ഷ്യം.
ശബരിമലയിലെ ശ്രീകോവിൽ വാതിലുകളിലെ സ്വർണ്ണപ്പാളികൾ അറ്റകുറ്റപ്പണിക്കായി പുറത്തേക്ക് കൊണ്ടുപോകാൻ തന്ത്രി അനുമതി നൽകിയതായാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. ആചാരപരമായ ലംഘനങ്ങൾ നടന്നതായും സ്വർണ്ണം മോഷ്ടിക്കപ്പെട്ടതിൽ തന്ത്രിക്ക് അറിവുണ്ടായിരുന്നുവെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. തന്ത്രി ബോർഡിൽ നിന്ന് പ്രതിഫലം പറ്റുന്ന ഉദ്യോഗസ്ഥൻ എന്ന നിലയിൽ ദേവസ്വം സ്വത്ത് സംരക്ഷിക്കാൻ ബാധ്യസ്ഥനാണെന്ന് കോടതിയും നിരീക്ഷിച്ചു.
അറസ്റ്റിന് പിന്നാലെ തന്ത്രിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കുകയാണ്. അതേസമയം, കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ED) അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ ദേവസ്വം ഉദ്യോഗസ്ഥരെയും മുൻ ഭരണാധികാരികളെയും ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കേസിൽ ഗൂഢാലോചന നടന്നോ എന്നും വിദേശ സഹായം ലഭിച്ചിട്ടുണ്ടോ എന്നും പരിശോധിച്ചു വരികയാണ്.