കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനും ശബരിമല സ്വർണ്ണക്കവർച്ചാ കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും ഒരുമിച്ചുനിൽക്കുന്ന രീതിയിൽ എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ച വ്യാജ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച സംഭവത്തിൽ കോൺഗ്രസ് നേതാവ് എൻ. സുബ്രഹ്മണ്യനെ പോലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് ചാത്തമംഗലത്തെ വീട്ടിൽ നിന്നുമാണ് ചേവായൂർ പോലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. സമൂഹത്തിൽ മനഃപൂർവം കലാപാഹ്വാനം നടത്താൻ ശ്രമിച്ചു എന്നതുൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പോലീസ് നടപടി.
മുഖ്യമന്ത്രിയും ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിൽ അടുത്ത ബന്ധമുണ്ടെന്ന തരത്തിലുള്ള ക്യാപ്ഷനോടെയായിരുന്നു കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗമായ എൻ. സുബ്രഹ്മണ്യൻ ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചത്. എന്നാൽ ഈ ചിത്രം വ്യാജമാണെന്നും മുഖ്യമന്ത്രിയെ മോശമായി ചിത്രീകരിക്കാൻ സൃഷ്ടിച്ചതാണെന്നും സി.പി.ഐ.എം ആരോപിച്ചിരുന്നു. ഇതിനുപിന്നാലെ പോലീസ് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിനായി സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സുബ്രഹ്മണ്യനെ താല്ക്കാലികമായി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം, താൻ പങ്കുവെച്ച ചിത്രം വ്യാജമല്ലെന്നും അതിന്റെ ആധികാരികത തെളിയിക്കാൻ തനിക്ക് കഴിയുമെന്നും കസ്റ്റഡിയിലാകുന്നതിന് മുൻപ് എൻ. സുബ്രഹ്മണ്യൻ പ്രതികരിച്ചു. രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ് പോലീസ് നടപടിയെന്ന് കോൺഗ്രസ് നേതൃത്വം ആരോപിച്ചു. സംഭവത്തെത്തുടർന്ന് ചേവായൂർ പോലീസ് സ്റ്റേഷൻ പരിസരത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം നടത്തി. ശബരിമല സ്വർണ്ണക്കവർച്ചാ കേസുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വിവാദങ്ങൾ കൊഴുക്കുന്നതിനിടെയാണ് പുതിയ എ.ഐ ഫോട്ടോ വിവാദവും അറസ്റ്റ് നടപടികളും ഉണ്ടായിരിക്കുന്നത്.