തിരുവനന്തപുരം: ശംഖുമുഖത്ത് നടന്ന ഡിജെ പാർട്ടിക്കിടെ എസ്എഫ്ഐ പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ പോലീസിനെതിരെ ഗുരുതര ആരോപണവുമായി സംഘടന രംഗത്തെത്തി. മർദ്ദിച്ച പൊലീസുകാർക്ക് ലഹരി മാഫിയയുമായി അടുത്ത ബന്ധമുണ്ടെന്ന് എസ്എഫ്ഐ ആരോപിച്ചു. സംഭവത്തിൽ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് എസ്എഫ്ഐ നേതൃത്വം മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകി. മയക്കുമരുന്ന് സംഘങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്ന് പരാതിയിൽ പറയുന്നു.
ഡിജെ പാർട്ടിക്കിടെ യാതൊരു പ്രകോപനവുമില്ലാതെയാണ് പോലീസ് എസ്എഫ്ഐ പ്രവർത്തകരെ മർദ്ദിച്ചത്. മദ്യപിച്ചും ലഹരി ഉപയോഗിച്ചും പാർട്ടിക്കെത്തിയ ക്രിമിനൽ സംഘങ്ങളെ പോലീസ് സഹായിച്ചതായും ഇതിനെ ചോദ്യം ചെയ്ത പ്രവർത്തകരെ ക്രൂരമായി തല്ലിച്ചതച്ചതായും പരാതിയിലുണ്ട്. പോലീസിലെ ഒരു വിഭാഗം ലഹരി മാഫിയയുടെ ഏജന്റുമാരായി പ്രവർത്തിക്കുകയാണെന്നും ഇത് ആഭ്യന്തര വകുപ്പിന് വലിയ നാണക്കേടാണെന്നും എസ്എഫ്ഐ സംസ്ഥാന നേതൃത്വം വ്യക്തമാക്കി.
സംഭവത്തിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യണമെന്നും വിശദമായ അന്വേഷണം വേണമെന്നുമാണ് എസ്എഫ്ഐയുടെ ആവശ്യം. തലസ്ഥാന നഗരത്തിൽ പോലീസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന ഇത്തരം ക്രിമിനൽ പ്രവണതകൾ അംഗീകരിക്കാനാവില്ലെന്നും ഭരണകക്ഷി വിദ്യാർത്ഥി സംഘടന വ്യക്തമാക്കി. പരാതിയുടെ അടിസ്ഥാനത്തിൽ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോലീസ് നടപടിക്കെതിരെ വരും ദിവസങ്ങളിൽ പ്രതിഷേധം ശക്തമാക്കാനാണ് സംഘടനയുടെ തീരുമാനം.