ചെന്നൈ: ഏറെ വിവാദങ്ങൾക്കും നിയമപോരാട്ടങ്ങൾക്കും ഒടുവിൽ വിജയ് ചിത്രം ‘ജനനായകൻ’ തിയേറ്ററുകളിലേക്ക്. ചിത്രത്തിന് ഉടനടി യു/എ (U/A) സർട്ടിഫിക്കറ്റ് നൽകാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. സെൻസർ ബോർഡിന്റെ കർശന നിലപാടുകളെത്തുടർന്ന് ചിത്രത്തിന്റെ റിലീസ് അനിശ്ചിതത്വത്തിലായ സാഹചര്യത്തിലാണ് കോടതിയുടെ സുപ്രധാന ഇടപെടൽ ഉണ്ടായിരിക്കുന്നത്. ഇതോടെ നിശ്ചയിച്ച പ്രകാരം ചിത്രം പ്രദർശനത്തിനെത്തുമെന്ന് ഉറപ്പായി.
സിനിമയിലെ ചില രംഗങ്ങൾക്കും സംഭാഷണങ്ങൾക്കും എതിരെ സെൻസർ ബോർഡ് കടുത്ത വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. സൈന്യവുമായി ബന്ധപ്പെട്ട അടയാളങ്ങൾ ഉണ്ടെന്നും ഇത് വിദഗ്ധ സമിതി പരിശോധിക്കണമെന്നുമായിരുന്നു ബോർഡിന്റെ വാദം. എന്നാൽ, ചിത്രത്തിന്റെ റിലീസ് തടസ്സപ്പെടുത്തുന്ന രീതിയിലുള്ള സെൻസർ ബോർഡിന്റെ നീക്കങ്ങൾക്കെതിരെ നിർമ്മാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് കോടതിയെ സമീപിക്കുകയായിരുന്നു. സിനിമയുടെ സർഗ്ഗാത്മക സ്വാതന്ത്ര്യത്തെ മാനിക്കണമെന്നും സെൻസറിങ്ങിലെ അനാവശ്യ കാലതാമസം ഒഴിവാക്കണമെന്നും കോടതി നിരീക്ഷിച്ചു.
ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റ് നൽകുന്നതോടെ കുടുംബസമേതം കാണാവുന്ന ചിത്രമായി ‘ജനനായകൻ’ മാറും. വിജയ്‍യുടെ രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായുള്ള അവസാന ചിത്രമായതിനാൽ ആരാധകർ വലിയ ആവേശത്തിലാണ്. സെൻസർ വിവാദങ്ങൾ നീങ്ങിയതോടെ തമിഴ്നാട്ടിലും കേരളത്തിലും ഉൾപ്പെടെ ലോകമെമ്പാടും വൻ റിലീസിനാണ് അണിയറപ്രവർത്തകർ ഒരുങ്ങുന്നത്.