താമരശ്ശേരി: താമരശ്ശേരി എലോക്കരയിൽ പ്രവർത്തിക്കുന്ന പ്ലാസ്റ്റിക് മാലിന്യ സംസ്കരണ പ്ലാന്റിൽ വൻ തീപിടുത്തം. ഇന്ന് പുലർച്ചെയുണ്ടായ അപകടത്തിൽ പ്ലാന്റും അത് സ്ഥിതി ചെയ്തിരുന്ന മൂന്നുനില കെട്ടിടവും പൂർണ്ണമായും കത്തിനശിച്ചു. കെട്ടിടത്തിനുള്ളിൽ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളും യന്ത്രസാമഗ്രികളും കത്തിയമർന്നതോടെ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് പ്രാഥമികമായി കണക്കാക്കുന്നത്.
സമീപത്തെ താമസക്കാരാണ് പ്ലാന്റിൽ നിന്നും പുക ഉയരുന്നത് ആദ്യം കണ്ടത്. പ്ലാസ്റ്റിക് വസ്തുക്കളായതിനാൽ തീ അതിവേഗം കെട്ടിടം മുഴുവൻ പടരുകയായിരുന്നു. ഉടൻ തന്നെ ഫയർഫോഴ്സിനെ വിവരമറിയിച്ചെങ്കിലും അഗ്നിശമന സേന എത്തുമ്പോഴേക്കും കെട്ടിടത്തിന്റെ ഭൂരിഭാഗവും തീ വിഴുങ്ങിയിരുന്നു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി എത്തിയ ഒന്നിലധികം യൂണിറ്റ് ഫയർഫോഴ്സ് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.
തീപിടുത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് സംശയിക്കുന്നുണ്ടെങ്കിലും അധികൃതർ വിശദമായ പരിശോധന ആരംഭിച്ചിട്ടുണ്ട്. ജനവാസ മേഖലയ്ക്ക് സമീപമാണ് ഫാക്ടറി എന്നതിനാൽ തീ പടരാതിരുന്നത് വലിയൊരു ദുരന്തം ഒഴിവാക്കി. തീപിടുത്തം നടന്ന സമയത്ത് പ്ലാന്റിനുള്ളിൽ തൊഴിലാളികൾ ഇല്ലാതിരുന്നതിനാൽ വൻ ആളപായം ഒഴിവായി.