കൊല്ലം: രാജ്യത്തെ പൊതുജനാരോഗ്യ മേഖലയിൽ വിപ്ലവകരമായ മുന്നേറ്റവുമായി എറണാകുളം ജനറൽ ആശുപത്രി. ഇന്ത്യയിലാദ്യമായി ഒരു ജില്ലാതല സർക്കാർ ആശുപത്രിയിൽ ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി കേരളം വീണ്ടും മാതൃകയായി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മസ്തിഷ്ക മരണം സംഭവിച്ച കൊല്ലം ചിറക്കര സ്വദേശി ഷിബുവിന്റെ (47) ഹൃദയമാണ് എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന നേപ്പാൾ സ്വദേശിനി ദുർഗ കാമി (21) എന്ന അർപ്പണയിൽ വെച്ചുപിടിപ്പിച്ചത്. ഇതോടെ ഹൃദയമാറ്റ ശസ്ത്രക്രിയ മെഡിക്കൽ കോളേജുകൾക്കും വലിയ സ്വകാര്യ ആശുപത്രികൾക്കും മാത്രം സാധ്യമായ ഒന്നല്ലെന്ന് കേരളം തെളിയിച്ചു.
തിങ്കളാഴ്ച ഉച്ചയോടെയാണ് തിരുവനന്തപുരത്ത് നിന്നും ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക് പറന്നത്. ഗ്രാൻഡ് ഹയാത്ത് ഹെലിപാഡിൽ ഇറങ്ങിയ ഹൃദയം ഗ്രീൻ കോറിഡോർ വഴി മിനിറ്റുകൾക്കുള്ളിൽ ജനറൽ ആശുപത്രിയിൽ എത്തിച്ചു. അപൂർവമായ ജനിതക ഹൃദയരോഗം ബാധിച്ച ദുർഗ കഴിഞ്ഞ എട്ടുമാസമായി ഹൃദയദാതാവിനെ തേടിയുള്ള കാത്തിരിപ്പിലായിരുന്നു. വിദേശി എന്ന നിലയിൽ അവയവം ലഭിക്കുന്നതിലുണ്ടായിരുന്ന നിയമപരമായ തടസ്സങ്ങൾ ഹൈക്കോടതിയുടെ പ്രത്യേക ഇടപെടലിലൂടെയാണ് മറികടന്നത്. തുടർന്ന് ദാതാവിനെ കണ്ടെത്തുകയും ശസ്ത്രക്രിയ തീരുമാനിക്കുകയുമായിരുന്നു.
ഹൃദയത്തിന് പുറമെ ഷിബുവിന്റെ രണ്ട് വൃക്കകൾ, കരൾ, കണ്ണുകൾ, ചർമ്മം എന്നിവയും ദാനം ചെയ്തു. കേരളത്തിൽ ആദ്യമായാണ് ഒരു വ്യക്തിയുടെ ചർമ്മം ദാനം ചെയ്യുന്നത് എന്നത് ഈ മഹാദാനത്തിന്റെ മാറ്റ് കൂട്ടുന്നു. കാർഡിയോതൊറാസിക് സർജൻ ഡോ. ജോർജ് വാളൂരാന്റെ നേതൃത്വത്തിലുള്ള 45 അംഗ മെഡിക്കൽ സംഘമാണ് ഈ ചരിത്ര ശസ്ത്രക്രിയയ്ക്ക് പിന്നിൽ പ്രവർത്തിച്ചത്. സ്വകാര്യ ആശുപത്രികളിൽ ലക്ഷങ്ങൾ ചെലവ് വരുന്ന ഇത്തരം ശസ്ത്രക്രിയകൾ സാധാരണക്കാർക്ക് പ്രാപ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ജനറൽ ആശുപത്രിയിൽ ഈ സംവിധാനങ്ങൾ ഒരുക്കിയത്.