ലണ്ടൻ: ലോകപ്രശസ്ത പ്രവാചകി ബാബ വാംഗയുടെ 2026-ലേക്കുള്ള പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വരാനിരിക്കുന്ന വർഷം ലോകം അതിഭീകരമായ പ്രകൃതി ദുരന്തങ്ങൾക്കും കാലാവസ്ഥാ വ്യതിയാനങ്ങൾക്കും സാക്ഷ്യം വഹിക്കുമെന്നാണ് ബൾഗേറിയൻ മിസ്റ്റിക്കായ ബാബ വാംഗയുടെ മുന്നറിയിപ്പ്. ഭൂമിയുടെ ഏഴ് മുതൽ എട്ട് ശതമാനം വരെയുള്ള കരഭാഗങ്ങളെ പ്രകൃതി പ്രക്ഷോഭങ്ങൾ നേരിട്ട് ബാധിക്കുമെന്നും ഇത് ആഗോളതലത്തിൽ വലിയ നാശനഷ്ടങ്ങൾക്ക് കാരണമാകുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ശക്തമായ ഭൂകമ്പങ്ങൾ, അഗ്നിപർവ്വത സ്ഫോടനങ്ങൾ, അതിതീവ്രമായ വെള്ളപ്പൊക്കം എന്നിവ 2026-ൽ ഉണ്ടായേക്കാം. കാലാവസ്ഥാ വ്യതിയാനം മൂലം ആവാസവ്യവസ്ഥയുടെ വലിയൊരു ഭാഗം നശിക്കുമെന്നും പല രാജ്യങ്ങളും വരൾച്ചയുടെയും പ്രളയത്തിന്റെയും പിടിയിലാകുമെന്നും വാംഗയുടെ അനുയായികൾ അവകാശപ്പെടുന്നു. ഇതിനുപുറമെ, മനുഷ്യർ ആദ്യമായി അന്യഗ്രഹജീവികളുമായി സമ്പർക്കം പുലർത്തുന്നതും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മനുഷ്യരാശിയെ കീഴടക്കാൻ തുടങ്ങുന്നതും 2026-ലെ പ്രധാന മാറ്റങ്ങളായി പ്രവചനങ്ങളിൽ പറയുന്നു.
ഭൗമരാഷ്ട്രീയ തലത്തിലും 2026 അത്ര ശുഭകരമല്ലെന്നാണ് പ്രവചനം. ലോകശക്തികൾ തമ്മിലുള്ള സംഘർഷങ്ങൾ മൂന്നാം ലോകമഹായുദ്ധത്തിലേക്ക് നയിച്ചേക്കാമെന്നും വാംഗ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഡിജിറ്റൽ കറൻസികളുടെ തകർച്ചയും ആഗോള സാമ്പത്തിക പ്രതിസന്ധിയും ജനജീവിതത്തെ ദുസ്സഹമാക്കുമെന്നും പ്രവചനങ്ങളിൽ വ്യക്തമാക്കുന്നു. ബാബ വാംഗയുടെ മുൻകാല പ്രവചനങ്ങളിൽ പലതും സത്യമായതിനാൽ, പുതിയ മുന്നറിയിപ്പുകളെ ആശങ്കയോടെയാണ് ലോകം നോക്കിക്കാണുന്നത്.