തിരുവനന്തപുരം: കരമന കരിമുകളിൽ നിന്ന് കഴിഞ്ഞ മൂന്ന് ദിവസമായി കാണാതായ 14-കാരി ലക്ഷ്മിയെ ഹൈദരാബാദിൽ കണ്ടെത്തി. കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ അഞ്ച് മണിയോടെയാണ് കുട്ടിയെ വീട്ടിൽ നിന്ന് കാണാതായത്. മാതാപിതാക്കൾ ഉറങ്ങിക്കിടക്കുമ്പോൾ ബാഗും വസ്ത്രങ്ങളുമായി വീട് വിട്ടിറങ്ങിയ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാത്തത് വലിയ ആശങ്കയ്ക്ക് കാരണമായിരുന്നു. ഒടുവിൽ ഹൈദരാബാദ് പോലീസിന്റെ സഹായത്തോടെ കേരളാ പോലീസ് കുട്ടിയെ കണ്ടെത്തുകയായിരുന്നു.
തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണത്തിൽ നിർണ്ണായകമായത്. വെള്ളിയാഴ്ച രാവിലെ കുട്ടി തമ്പാനൂരിൽ എത്തിയതായും അവിടെ നിന്ന് പരശുറാം എക്സ്പ്രസിൽ കയറി യാത്ര തിരിച്ചതായും പോലീസ് സ്ഥിരീകരിച്ചിരുന്നു. കുട്ടിയുടെ കൈവശം മൊബൈൽ ഫോൺ ഇല്ലാതിരുന്നത് അന്വേഷണത്തിന് വലിയ വെല്ലുവിളി ഉയർത്തിയെങ്കിലും റെയിൽവേ പോലീസിന്റെയും മറ്റ് സംസ്ഥാനങ്ങളിലെ പോലീസിന്റെയും ഏകോപിപ്പിച്ചുള്ള പ്രവർത്തനം പെൺകുട്ടിയെ സുരക്ഷിതമായി കണ്ടെത്താൻ സഹായിച്ചു. ടൂറിന് വിടാത്തതിലുള്ള മനോവിഷമത്തിലാണ് കുട്ടി വീട് വിട്ടിറങ്ങിയതെന്നാണ് പ്രാഥമിക വിവരം.
നിലവിൽ പെൺകുട്ടി ഹൈദരാബാദ് പോലീസിന്റെ സംരക്ഷണയിലാണ്. കുട്ടിയെ തിരികെ നാട്ടിലെത്തിക്കുന്നതിനായുള്ള നടപടികൾ കരമന പോലീസ് വേഗത്തിലാക്കി. കേരളാ പോലീസിലെ ഒരു സംഘം പെൺകുട്ടിയുടെ ബന്ധുക്കൾക്കൊപ്പം ഹൈദരാബാദിലേക്ക് തിരിച്ചു. നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം കുട്ടിയെ ഇന്ന് തന്നെ തിരുവനന്തപുരത്ത് എത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുട്ടി സുരക്ഷിതയാണെന്ന വാർത്ത പുറത്തുവന്നതോടെ ബന്ധുക്കളും നാട്ടുകാരും ആശ്വാസത്തിലാണ്.