ചെന്നൈ: തമിഴ് സൂപ്പർതാരം വിജയ്‌യുടെ കരിയറിലെ അവസാന ചിത്രമായ ‘ജനനായകൻ’ റിലീസിന് മുന്നോടിയായി വലിയ നിയമക്കുരുക്കിലേക്ക്. 500 കോടി രൂപ മുതൽമുടക്കിൽ നിർമ്മിച്ച ചിത്രം ജനുവരി 9-ന് ലോകമെമ്പാടുമുള്ള 5,000 സ്ക്രീനുകളിൽ റിലീസ് ചെയ്യാനിരിക്കെയാണ് സെൻസർ ബോർഡുമായുള്ള തർക്കം മദ്രാസ് ഹൈക്കോടതിയിലെത്തിയത്. ചിത്രത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് ലഭിച്ച ഒരു രഹസ്യ പരാതിയുടെ അടിസ്ഥാനത്തിൽ സെൻസർ സർട്ടിഫിക്കറ്റ് വൈകിപ്പിക്കുന്നതിനെതിരെ നിർമ്മാണ കമ്പനിയായ കെ.വി.എൻ പ്രൊഡക്ഷൻസ് കോടതിയെ സമീപിച്ചു.
റിലീസിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാത്തത് ചിത്രത്തിന്റെ ആഗോള വിതരണത്തെയും മുൻകൂർ ടിക്കറ്റ് ബുക്കിംഗിനെയും ദോഷകരമായി ബാധിച്ചിരിക്കുകയാണ്. സിനിമ കണ്ടിട്ടില്ലാത്ത ഒരാൾ നൽകിയ വ്യാജ പരാതിയുടെ പേരിൽ ഇത്രയും വലിയൊരു മുതൽമുടക്കുള്ള ചിത്രത്തിന്റെ റിലീസ് തടയുന്നത് നീതീകരിക്കാനാവില്ലെന്ന് നിർമ്മാതാക്കൾ കോടതിയിൽ വാദിച്ചു. സർട്ടിഫിക്കറ്റ് ലഭിക്കുന്നതിലുണ്ടാകുന്ന ഓരോ നിമിഷത്തെയും വൈകൽ കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടാക്കുന്നതെന്നും അണിയറപ്രവർത്തകർ കോടതിയെ ബോധിപ്പിച്ചു.
പരാതിയുടെ വിശദാംശങ്ങളും സിനിമയുമായി ബന്ധപ്പെട്ട രേഖകളും ഹാജരാക്കാൻ മദ്രാസ് ഹൈക്കോടതി സെൻസർ ബോർഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബിഗ് ബജറ്റ് ചിത്രമായതിനാൽ തന്നെ റിലീസ് വൈകിയാൽ സിനിമാ മേഖലയിലാകെ അത് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. കോടതിയുടെ വിധി ഇന്ന് പുറത്തുവരാനിരിക്കെ, ലോകമെമ്പാടുമുള്ള വിജയ് ആരാധകരും സിനിമാ പ്രേമികളും വലിയ ആകാംക്ഷയിലാണ്. ഹർജിയിൽ അനുകൂല തീരുമാനമുണ്ടാകുമെന്നും നിശ്ചയിച്ച തീയതിയിൽ തന്നെ ചിത്രം തിയേറ്ററുകളിൽ എത്തുമെന്നുമാണ് നിർമ്മാതാക്കളുടെ പ്രതീക്ഷ.