രാജസ്ഥാനിലെ കോട്ടയിലുള്ള പ്രതാപ് നഗറിൽ ചൊവ്വാഴ്ച പുലർച്ചെയാണ് സിനിമാരംഗങ്ങളെ വെല്ലുന്ന തരത്തിലുള്ള മോഷണശ്രമം നടന്നത്. സുഭാഷ് കുമാർ റാവത്തും കുടുംബവും ക്ഷേത്രദർശനത്തിനായി വീട് പൂട്ടി പോയ സമയത്താണ് കള്ളൻ മോഷണത്തിനായി എത്തിയത്. വീടിന്റെ പ്രധാന വാതിൽ തകർക്കാൻ കഴിയാത്തതിനെ തുടർന്ന് അടുക്കളയിലെ എക്സ്‌ഹോസ്റ്റ് ഫാൻ ഇരിക്കുന്ന ചെറിയ വിടവിലൂടെ അകത്തേക്ക് കടക്കാൻ കള്ളൻ ശ്രമിച്ചു. എന്നാൽ പാതി ശരീരം അകത്തും പാതി പുറത്തുമായ അവസ്ഥയിൽ മോഷ്ടാവ് ഈ ഇടുങ്ങിയ വിടവിൽ കുടുങ്ങിപ്പോവുകയായിരുന്നു.
ക്ഷേത്രദർശനം കഴിഞ്ഞ് പുലർച്ചെ ഒരു മണിയോടെ വീട്ടിൽ തിരിച്ചെത്തിയ റാവത്തും ഭാര്യയുമാണ് അടുക്കളയിലെ ഭിത്തിയിൽ ഒരാൾ തൂങ്ങിക്കിടക്കുന്നത് കണ്ട് ഞെട്ടിയത്. പുറത്ത് നിർത്തിയിട്ടിരുന്ന സ്കൂട്ടറിന്റെ വെളിച്ചത്തിൽ നോക്കിയപ്പോഴാണ് കള്ളൻ എക്സ്‌ഹോസ്റ്റ് ഫാനിന്റെ ദ്വാരത്തിൽ കുടുങ്ങിക്കിടക്കുകയാണെന്ന് മനസ്സിലായത്. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പുറത്ത് കാവൽ നിന്നിരുന്ന കള്ളന്റെ കൂട്ടാളി വീട്ടുകാരെ കണ്ടതോടെ ബഹളം വെച്ച് ഓടിരക്ഷപ്പെട്ടു. എന്നാൽ അനങ്ങാൻ പോലും കഴിയാത്ത അവസ്ഥയിൽ കുടുങ്ങിയ കള്ളൻ വീട്ടുകാരെയും നാട്ടുകാരെയും ഭീഷണിപ്പെടുത്താനും ശ്രമിച്ചു.
തുടർന്ന് ബോർഖേഡ പോലീസിൽ വിവരമറിയിക്കുകയും പോലീസ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയും ചെയ്തു. ഏകദേശം ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ പോലീസ് കള്ളനെ പുറത്തെടുത്തു. നിസ്സാര പരിക്കുകളേറ്റ ഇയാളെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കസ്റ്റഡിയിലെടുത്തു. പോലീസ് സ്റ്റിക്കർ പതിച്ച കാറിലാണ് പ്രതികൾ എത്തിയതെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഈ വിചിത്രമായ മോഷണശ്രമത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.