കൊച്ചി: സംസ്ഥാനത്ത് മുട്ട വില കുതിച്ചുയരുന്നു. ചില്ലറ വിപണിയിൽ ഒരു മുട്ടയുടെ വില എട്ട് രൂപ കടന്നു. കേരളത്തിലേക്ക് പ്രധാനമായും മുട്ടയെത്തുന്ന തമിഴ്‌നാട്ടിലെ നാമക്കലിൽ മുട്ടവില സർവകാല റെക്കോർഡിൽ എത്തിയതാണ് ആഭ്യന്തര വിപണിയിൽ പ്രതിഫലിക്കുന്നത്. നാമക്കലിലെ ഫാമുകളിൽ നിന്ന് ലഭിക്കുന്ന മൊത്തവിലയിൽ ഉണ്ടായ വർധനവും ഗതാഗത ചെലവ് ഉയർന്നതും സാധാരണക്കാരന്റെ കുടുംബ ബജറ്റിനെ സാരമായി ബാധിച്ചിരിക്കുകയാണ്.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അനുഭവപ്പെടുന്ന കടുത്ത ശൈത്യമാണ് നിലവിലെ വിലക്കയറ്റത്തിന് പ്രധാന കാരണം. മഞ്ഞുകാലത്ത് പ്രോട്ടീൻ ഉപഭോഗം വർധിക്കുന്നതിനാല് ഉത്തരേന്ത്യയിൽ മുട്ടയ്ക്ക് വൻ ഡിമാൻഡാണ് അനുഭവപ്പെടുന്നത്. ഇതേത്തുടർന്ന് നാമക്കലിൽ നിന്നുള്ള ഉത്പാദനത്തിന്റെ വലിയൊരു ഭാഗം വടക്കൻ സംസ്ഥാനങ്ങളിലേക്ക് മാറ്റിയതോടെ ദക്ഷിണേന്ത്യയിൽ മുട്ട ലഭ്യത കുറഞ്ഞു. കൂടാതെ, കാലിത്തീറ്റയുടെ വിലവർധനവും ഗൾഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി വർധിച്ചതും വിപണിയിൽ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
വിലക്കയറ്റം ഹോട്ടൽ, ബേക്കറി മേഖലകളെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. കേക്ക്, ബിസ്‌ക്കറ്റ് തുടങ്ങിയ പലഹാരങ്ങളുടെ നിർമ്മാണച്ചെലവ് വർധിച്ചത് ബേക്കറി ഉടമകളെ ആശങ്കയിലാക്കുന്നു. ശബരിമല സീസൺ ആയിട്ടും മുട്ടയുടെ ആവശ്യകതയിൽ കുറവുണ്ടാകാത്തത് വിപണിയെ അമ്പരപ്പിക്കുന്നുണ്ട്. ശൈത്യകാലം അവസാനിക്കുന്നത് വരെ വിലയിൽ വലിയ കുറവുണ്ടാകാൻ സാധ്യതയില്ലെന്നാണ് വിപണിയിൽ നിന്നുള്ള സൂചനകൾ.