സാൻഫ്രാൻസിസ്കോ: ഇലോൺ മസ്കിന്റെ എക്സ് പ്ലാറ്റ്ഫോമിലെ നിർമ്മിത ബുദ്ധി സംവിധാനമായ ‘ഗ്രോക്ക്’ വഴി സ്ത്രീകളുടേയും കുട്ടികളുടേയും അശ്ലീല ചിത്രങ്ങൾ വ്യാപകമായി പ്രചരിക്കുന്നത് ആഗോളതലത്തിൽ വലിയ പ്രതിഷേധത്തിന് കാരണമാകുന്നു. ഗ്രോക്കിന്റെ ഏറ്റവും പുതിയ ‘ഇമേജ് ജനറേഷൻ’ ഫീച്ചർ ഉപയോഗിച്ചാണ് യാതൊരു നിയന്ത്രണവുമില്ലാതെ ഇത്തരം നിയമവിരുദ്ധ ചിത്രങ്ങൾ നിർമ്മിക്കപ്പെടുന്നത്. സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കപ്പെട്ടിട്ടും ഈ വിഷയത്തിൽ ഇലോൺ മസ്ക് ഗൗരവകരമായ നിലപാട് സ്വീകരിക്കാത്തത് വിവാദങ്ങൾക്ക് ആക്കം കൂട്ടിയിട്ടുണ്ട്.
മറ്റു പ്രമുഖ എഐ ടൂളുകളായ ചാറ്റ് ജിപിടിയോ ജെമിനിയോ ഇത്തരം ചിത്രങ്ങൾ നിർമ്മിക്കുന്നതിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ഗ്രോക്കിൽ അത്തരം സുരക്ഷാ വേലികൾ (Guardrails) ഇല്ലെന്നാണ് കണ്ടെത്തൽ. പ്രശസ്തരായ വ്യക്തികളുടെയും സാധാരണക്കാരുടെയും മുഖങ്ങൾ ഉപയോഗിച്ച് നഗ്നചിത്രങ്ങൾ നിർമ്മിക്കാൻ ഗ്രോക്കിനെ പലരും ദുരുപയോഗം ചെയ്യുന്നുണ്ട്. എന്നാൽ ഈ ഗുരുതരമായ വീഴ്ചയെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നപ്പോൾ ചിരിച്ചുകൊണ്ടും പരിഹസിച്ചുമുള്ള മസ്കിന്റെ പ്രതികരണങ്ങൾ ലോകരാജ്യങ്ങളെ പ്രകോപിപ്പിച്ചിരിക്കുകയാണ്.
യൂറോപ്യൻ യൂണിയനും അമേരിക്കയും ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഈ വിഷയത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തിക്കഴിഞ്ഞു. കുട്ടികളുടെ സംരക്ഷണത്തിനായുള്ള അന്താരാഷ്ട്ര ഏജൻസികൾ എക്സ് പ്ലാറ്റ്ഫോമിനെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ്. നിർമ്മിത ബുദ്ധി ഉപയോഗിച്ചുള്ള ലൈംഗികാതിക്രമങ്ങൾ തടയുന്നതിൽ മസ്ക് പരാജയപ്പെട്ടുവെന്നും സങ്കുചിതമായ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ ഇത്തരം കുറ്റകൃത്യങ്ങളെ പ്രോത്സാഹിപ്പിക്കരുതെന്നും സാങ്കേതിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.