Blog Post

Karanavars > News > ED > ജയസൂര്യയെ വിടാതെ ഇഡി; ആപ്പ് തട്ടിപ്പ് കേസിൽ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ സമൻസ്
ജയസൂര്യയെ വിടാതെ ഇഡി;

ജയസൂര്യയെ വിടാതെ ഇഡി; ആപ്പ് തട്ടിപ്പ് കേസിൽ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ സമൻസ്

​കൊച്ചി: കോടികളുടെ ‘സേവ് ബോക്സ്’ (Save Box) ഓൺലൈൻ ആപ്പ് തട്ടിപ്പ് കേസിൽ നടൻ ജയസൂര്യയ്ക്ക് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) പുതിയ സമൻസ്. ജനുവരി 7-ന് കൊച്ചിയിലെ ഇഡി ഓഫീസിൽ ചോദ്യം ചെയ്യലിനായി ഹാജരാകാനാണ് നിർദ്ദേശം. കഴിഞ്ഞ ദിവസങ്ങളിൽ ജയസൂര്യയെയും ഭാര്യ സരിതയെയും മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കേസിലെ സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ വ്യക്തത തേടിക്കൊണ്ട് വീണ്ടും ഹാജരാകാൻ ഇഡി നോട്ടീസ് നൽകിയിരിക്കുന്നത്.

​തൃശൂർ സ്വദേശി സ്വാതിക് റഹീം മുഖ്യപ്രതിയായ സേവ് ബോക്സ് ആപ്പിന്റെ ബ്രാൻഡ് അംബാസഡറായിരുന്നു ജയസൂര്യ. ആപ്പിന്റെ പ്രചാരണത്തിനായി ജയസൂര്യ കൈപ്പറ്റിയ പ്രതിഫലം നിക്ഷേപകരിൽ നിന്ന് തട്ടിയെടുത്ത പണമാണോ എന്നാണ് ഇഡി പ്രധാനമായും അന്വേഷിക്കുന്നത്. പ്രതിയുമായി ജയസൂര്യക്കും ഭാര്യ സരിതയ്ക്കും മറ്റ് സാമ്പത്തിക ഇടപാടുകൾ ഉണ്ടോ എന്നതിലും അന്വേഷണം നടക്കുന്നുണ്ട്. കഴിഞ്ഞ തവണത്തെ ചോദ്യം ചെയ്യലിൽ നൽകിയ മൊഴികളിലെ വൈരുദ്ധ്യങ്ങളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും പരിശോധിച്ച ശേഷമാണ് ഇഡി വീണ്ടും നോട്ടീസ് അയച്ചത്.

ഓൺലൈൻ ലേലത്തിലൂടെ കുറഞ്ഞ വിലയ്ക്ക് ഇലക്ട്രോണിക് ഉപകരണങ്ങൾ നൽകാമെന്നും വൻ ലാഭം തരാമെന്നും വാഗ്ദാനം ചെയ്താണ് സേവ് ബോക്സ് കോടികളുടെ നിക്ഷേപം സ്വീകരിച്ചത്. എന്നാൽ വാഗ്ദാനം ചെയ്ത ലാഭമോ നിക്ഷേപിച്ച പണമോ തിരികെ ലഭിക്കാതെ വന്നതോടെയാണ് നിക്ഷേപകർ പരാതിയുമായി രംഗത്തെത്തിയത്. കേസുമായി ബന്ധപ്പെട്ട് കൂടുതൽ സിനിമാതാരങ്ങളെ വരും ദിവസങ്ങളിൽ ചോദ്യം ചെയ്തേക്കുമെന്നാണ് സൂചന. ജനുവരി 7-ലെ ചോദ്യം ചെയ്യൽ ജയസൂര്യയെ സംബന്ധിച്ചിടത്തോളം നിർണ്ണായകമാണ്.

Leave a comment

Your email address will not be published. Required fields are marked *